ആദിവാസികൾക്ക് കിട്ടിയത് അവകാശപ്പെട്ടതിന്റെ 1.6 ശതമാനം വനഭൂമി

കോഴിക്കോട് :ആദിവാസികളുടെ വനാവകാശനിയമം അട്ടിമറിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പാർലമെന്റ് നിയമം പാസാക്കി ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിയമത്തിലെ സാമൂഹിക വനാകാശമെന്തെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും അവരെ നിയമത്തെക്കുറിച്ച് പഠിപ്പിക്കണമെന്നും എ.ജി (അക്കൗൺന്റ് ജനറൽ) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കും ആദിവാസികൾക്കും വനാവകാശനിയമം എന്തെന്ന് മനസിലാക്കാനുള്ള പാഠപുസ്തകമാണ് ഡോ. കെ.എസ്.അമിതാ ബച്ചൻ, ഡോ.എം.മായ, ദിവ്യ കളത്തിങ്കൽ എന്നിവർ ചേർന്ന് തയാറാക്കിയ 'വനവിഭവാധികാരങ്ങളും ആദിവാസി വികസനവും'.

വനാവകാശവും പെസ നിയവും ആദിവാസി ഗ്രാമസഭയും സംബന്ധിച്ച് പഠനങ്ങൾ തയാറാക്കുകയും വിവിധ സംസ്ഥാനങ്ങൾ നിയമം നടപ്പാക്കുന്നതിന് വിദഗ്ധ ഉപദേശവും നൽകുന്ന സി.ആർ ബിജോയ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്. കേരളത്തിൽ വനാവകാശത്തിന്റെ സാധ്യത എന്നത് 22,51,868 ഏക്കറാണ് (9,11,299 ഹെക്ടർ). എന്നാൽ, ഇതുവരെ നിയമത്തിനു കീഴിൽ വന്നിരിക്കുന്നത് 35,447 ഏക്കർ(14,345 ഹെക്ടർ) വനഭൂമി മാത്രമാണ്. മൊത്തം സാധ്യതയുടെ 1.6 ശതമാനം മാത്രമാണ് കേരളം ആദിവാസികൾക്ക് അനുവദിച്ചതെന്ന് ബിജോയ് രേഖപ്പെടുത്തുന്നു.


കേന്ദ്രീകൃതമല്ലാത്ത ഒരു ജനാധിപത്യ സംവിധാനം ആദിവാസി ഭരണമേഖലകളിൽ വിഭാവനം ചെയ്തിരിക്കുകയാണ് നിയമം. ആദിവാസി ഗ്രാമസഭകൾ ചെയ്യേണ്ട കാര്യം അവരുടെ പരമ്പരാഗത അതിരുകൾ രേഖപ്പെടുത്തുകയും അതിനുള്ളിൽ വരുന്ന സംരക്ഷണവും വിനിയോഗവും ഉറപ്പുവരുത്തുകയും ആണ്. ഇക്കാര്യം ചെയ്യാൻ ആദിവാസികളെ അനുവദിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. അതിലൂടെ മാത്രമേ വനമേഖലയിൽ ജനാധിപത്യം സ്ഥാപിക്കാനാകൂ. ഇതിന് തടസമായി തീരുന്നത് ഉദ്യോഗസ്ഥ മേധാവിത്വവും നിവലിലെ ഭരണകൂട സംവിധാനവും ആണ്.

ആദിവാസികളുടെയും പരമ്പരാഗത ജീവിതത്തെ തകർത്തത് ബ്രിട്ടീഷ് കാലഘട്ടത്തിലെ വനനിയമങ്ങളാണ്. ആദിവാസികളോട് ഭരണകൂടം ചെയ്ത ചരിത്രപരമായ അനീതി പരിഹരിക്കുന്നതിനാണ് 2006 വനാവകാശ നിയമം നിലവിൽ വന്നത്. വനത്തിൽ പരമ്പരാഗതമായി താമസിച്ചിരുന്ന പല കാരണങ്ങളാൽ പുറത്താക്കപ്പെട്ട ഭൂമി നഷ്ടപ്പെട്ട എല്ലാ ആദിവാസികൾക്കും പരമ്പരാഗത അവകാശങ്ങൾ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് വനാവകാശ നിയമം നിലവിൽ വന്നത്. അതോടെയാണ് കേരളത്തിൽ ആദിവാസി ഊരുകൾ ചരിത്രത്തിൽ ആദ്യമായി വന വില്ലേജുകൾ ആയി ലിസ്റ്റ് ചെയ്യപ്പെട്ടത്.

സാമൂഹിക വനാവകാശം അംഗീകരിക്കപ്പെട്ട മഹാരാഷ്ട്രയിൽ വനവിഭവങ്ങൾക്കുള്ള നിയന്ത്രണവും വില്പനയും നടത്തുന്നത് ഗ്രാമസഭകൾ നേരിട്ടാണ്. അതിലൂടെ ആദിവാസി സമൂഹങ്ങളുടെ പുതിയ ജോലിയും ഉപജീവനമാർഗങ്ങളും തുറന്നു. വനത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥ തന്നെ വളർന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മുള, തണ്ട് എന്നിവയിൽ നിന്ന് കിട്ടുന്ന വരുമാനം ഗ്രാമസഭകൾ അവരുടെ ഗ്രാമ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്നു. വനാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ തൊഴിൽ ദിനങ്ങൾ 200 മുതൽ 300 വരെയായി.

ഒഡീഷയിൽ സ്ത്രീകളുടെ ഗ്രാമസഭകളുടെ പങ്കാളിത്തത്തോടെ ജി.പി.എസ് പോലുയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സാമൂഹ്യ വനാവകാശത്തിന്റെ ഭൂപടം ഉണ്ടാക്കുന്നു. സാമൂഹിക വനാവകാശം ലഭിച്ച വനമേഖലയിലെ സ്ത്രീകൾ ചെറിയ സംഘങ്ങൾ ഉണ്ടാക്കി പുതിയ പ്രവർത്തനത്തിലേക്ക് കടന്നു. 135 ഗ്രാമങ്ങളിൽ ഇത്തരത്തിൽ സ്ത്രീകൾ വനസംരക്ഷണം നടത്തുന്നു. ഇതിനെ തേങ്കാപ്പള്ളി എന്നാണ് വിളിക്കുന്നത്. വനാവകാശ നിയമം വകുപ്പ് മൂന്ന് (ഒന്ന ) ഇപ്രകാരം 25 ഡിസംബർ മൂന്നിന് മുമ്പ് ഉണ്ടായിരുന്ന താമസത്തിന് കൃഷിക്കുമുള്ള ഭൂമിക്കാണ് പരമാവധി ഒരു അപേക്ഷകനെ 10 ഏക്കർ നിജപ്പെടുത്തി വനപട്ടയ അവകാശം നൽകുന്നത്.

എന്നാൽ, കേരളത്തിൽ ആദിവാസി മേഖലകളായ നിലമ്പൂർ, പാലക്കാട് ജില്ലയിലെ പറമ്പിക്കുളം, വയനാട് തൃശൂർ ജില്ലയിലെ വാഴച്ചാൽ അടക്കം കേവലം വീടിരിക്കുന്ന ഒന്നു മുതൽ 20 സെൻറ് വരെ വനഭൂമിയാണ് വനാവകാശ പട്ടയം നൽകിയത്. അട്ടപ്പാടിയിൽ ആകട്ടെ എല്ലാം നടപടിക്രമങ്ങളും നിയമപരമായി പൂർത്തിയാക്കിയ ഫയൽ ഒപ്പിടണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. നിലവിൽ ഗ്രാമസഭകളിൽ പാസാക്കിയ അപേക്ഷകൾക്ക് വിരുദ്ധമാണ് ഭൂരിപക്ഷം വനാവകാശ പട്ടയവും അനുവദിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ മുള, ഈറ്റ അടക്കമുള്ള് വനവിഭവങ്ങളുടെ മേലുള്ള ഉടമാവകാശവും ശേഖരത്തിനും മൂല്യവർധനത്തിനും വിപണനത്തിനുമുള്ള അവകാശം ഗ്രാമസഭകൾക്കുണ്ട്. മുള, ഈറ്റ അടക്കം ലേലം ചെയ്യുന്നത് ഗ്രാമസഭകളാണ്. കേരളത്തിലാതകട്ടെ നിസാരവിലക്ക് ബാംബു കോർപ്പറേഷനും എച്ച്.എൻ.എല്ലിനും ഗ്രാമസഭയുടെ അംഗീകരിമില്ലാതെ വനംവകുപ്പ് നൽകുകകയാണ്. കേരളത്തിൽ വനാവകാശം കേവലം തുച്ഛമായ ഭൂവകാശം മാത്രമായി ചുരുക്കി.

കേരളത്തിൽ വനാവകാശ നിയമത്തെക്കുറിച്ച് സംസാരിക്കുന്ന ആദിവാസികളെ വനംവകുപ്പ് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ്. നിയമം അട്ടിമറിക്കുന്നതിൽ മേലെതട്ട് മുതൽ താഴേയറ്റം വരെയുള്ള വനം ഉദ്യോഗസ്ഥർ ഒറ്റക്കെട്ടാണ്.വനത്തിൽനിന്നും വനവിഭവപരിപാലനാവകാശങ്ങളിൽനിന്നും ആദിവാസികളെ പുറത്താക്കാനുള്ള പദ്ധതികളാണ് വനംവകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ആദിവാസികളെ അടിമകളാക്കി നിലനിർത്താനാണ് സർക്കാർ സംവിധാനം ശ്രമിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നതിൽ കുറ്റക്കരായ അനാസ്ഥയാണ് തുടരുന്നത്. വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും നിയമത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. അവർക്ക് വനാവകാശത്തെക്കുറിച്ച് അറിയാനുള്ളൊരു പാഠപുസ്തകമാണിത്.  

Tags:    
News Summary - 1.6 percent of forest land is claimed by tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.