പതിവ് രീതികൾ തെറ്റിച്ച ഒരു പൊലീസ് ത്രില്ലർ; കാക്കിക്കുള്ളിലെ മനുഷ്യരും മാനസിക സംഘർഷങ്ങളും തുറന്ന് കാട്ടി 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'
അനുരാഗം, പ്രകാശൻ പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ ത്രില്ലറുകളിലൊന്നാണ്. ഒരു പൊലീസ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ കഥ മാത്രമല്ല ചിത്രം പറയുന്നത്. കാക്കിക്കുള്ളിൽ ജോലി ചെയ്യുന്ന മനുഷ്യരുടെ മാനസിക സമ്മർദങ്ങളും ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളും ഒരു കുറ്റകൃത്യത്തിന്റെ പിന്നാലെ നടക്കുന്ന അന്വേഷണത്തോടൊപ്പം സിനിമ സമർഥമായി അവതരിപ്പിക്കുന്നു.
സർവിസിലിരിക്കെ മരിച്ച ഭർത്താവിന്റെ ആശ്രിതയായി പൊലീസ് സേനയിലെത്തുന്ന അലീനയിലൂടെയാണ് കഥയുടെ തുടക്കം. സുരപതിവ് രീതികൾ തെറ്റിച്ച ഒരു പൊലീസ് ത്രില്ലർ; കാക്കിക്കുള്ളിലെ മനുഷ്യരും മാനസിക സംഘർഷങ്ങളും തുറന്ന് കാട്ടി 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'ക്ഷിതമായ ഓഫിസ് ജോലി തെരഞ്ഞെടുക്കാതെ ഭർത്താവ് അണിഞ്ഞ അതേ കാക്കി ധരിച്ച് ഫീൽഡിൽ ജോലി ചെയ്യാനുള്ള അവളുടെ തീരുമാനം കഥാപാത്രത്തിന്റെ മനക്കരുത്ത് വ്യക്തമാക്കുന്നു. ആദ്യ പോസ്റ്റിങ്ങിൽ തന്നെ അപ്രതീക്ഷിതമായ ഒരു സംഭവത്തിന്റെ ഭാഗമാകുന്നതോടെ അലീനയുടെയും സഹപ്രവർത്തകരുടെയും ജീവിതം സങ്കീർണമാകുന്നു. അവിടെനിന്നങ്ങോട്ട് ഓരോ നീക്കവും അടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന തരത്തിലാണ് കഥ വികസിക്കുന്നത്.
കുറ്റാന്വേഷണത്തിന്റെ പതിവ് രീതികളിൽ നിന്ന് മാറി പൊലീസുകാരുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം സംഭവങ്ങളെ സമീപിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. അബദ്ധത്തിൽ സംഭവിച്ച ഒരു കുറ്റത്തിന് പിന്നാലെ തെളിവുകൾ മറച്ചുവക്കാനും രക്ഷപ്പെടാനും ശ്രമിക്കുന്ന പൊലീസുകാരുടെ മാനസികാവസ്ഥയും അതിനിടയിലെ പരസ്പര സംഘർഷങ്ങളും സിനിമയുടെ ഉദ്വേഗം വർധിപ്പിക്കുന്നു.
വിജേഷ് തോട്ടിങ്ങലും പി. എസ്. സുബ്രഹ്മണ്യവും ചേർന്നൊരുക്കിയ തിരക്കഥയാണ് സിനിമയുടെ പ്രധാന ശക്തി. നിരവധി വഴിത്തിരിവുകളിലൂടെ മുന്നേറുന്ന കഥക്ക് പ്രേക്ഷകന്റെ ശ്രദ്ധ തുടർച്ചയായി പിടിച്ചുനിർത്താൻ കഴിയുന്നു. സംഭാഷണങ്ങളിൽ ഇടക്കിടക്ക് കടന്നുവരുന്ന ഡാർക് ഹ്യൂമർ ടൈപ്പ് തമാശകൾ ഒട്ടൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.
അലീനയായി പാർവതി തിരുവോത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പൊലീസുകാരിയുടെ ശാരീരിക ഭാഷക്കൊപ്പം ഭയം, ആശയക്കുഴപ്പം, ആത്മവിശ്വാസം, പ്രതിരോധം തുടങ്ങിയ വ്യത്യസ്ത മാനസികാവസ്ഥകളും അവർ വിശ്വസനീയമായി അവതരിപ്പിക്കുന്നു. ഉണ്ണിമായ പ്രസാദിന്റെ ദിവ്യയും കഥക്കൊപ്പം ക്രമേണ പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. പതിവ് പൊലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വ്യക്തിത്വം സൃഷ്ടിച്ചുകൊണ്ട് സിദ്ധാർഥ് ഭരതന്റെ ദാസ് വേറിട്ടുനിൽക്കുന്നു.
കൗമാരക്കാരന്റെയും കോളജ് വിദ്യാർഥിയുടെയും വേഷങ്ങളിൽ നിന്ന് മാറി കൂടുതൽ പക്വതയുള്ള പൊലീസ് ഉദ്യോഗസ്ഥനായി മാത്യു തോമസ് ശ്രീനാഥിനെ അവതരിപ്പിക്കുന്നു. എന്നാൽ ഇവരിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന പ്രകടനമാണ് അസീസ് നെടുമങ്ങാടിന്റെ സേവ്യർ. കടുപ്പവും പ്രകോപനസ്വഭാവവും നിറഞ്ഞ, സഹപ്രവർത്തകർക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്ന പൊലീസുകാരന്റെ വേഷത്തിൽ അസീസ് പുതിയൊരു അഭിനയഭാവം തന്നെ പുറത്തെടുക്കുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും സംസാരരീതിയും കഥാപാത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
സിനിമയുടെ അന്വേഷണ ഭാഗത്തിന് കരുത്ത് നൽകുന്നത് വിജയരാഘവന്റെ ഹാരിസ് മീരാൻ ആണ്. പരിചയസമ്പന്നനും നിരീക്ഷണശേഷിയുള്ളവനുമായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായി വിജയരാഘവൻ വിജയിച്ചു നിൽക്കുന്നു. വിനയ് ഫോർട്ട് സ്വാഭാവികതയോടെ തന്റെ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, തമിഴ് താരം പാർഥിപനും ലഭിച്ച വേഷത്തിൽ ശ്രദ്ധ പതിപ്പിക്കുന്നു. സൗമ്യനായ ഭർത്താവായെത്തുന്ന നിയാസ് ബക്കറും ജയശ്രീ ശിവദാസുമൊക്കെ നന്നായിട്ടുണ്ട്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾക്ക് തങ്ങളുടേതായ വ്യക്തിത്വം നൽകുന്നതിൽ അഭിനേതാക്കൾ വിജയിച്ചിട്ടുണ്ട്.
സാങ്കേതിക വിഭാഗവും സിനിമയുടെ മികവ് ഉയർത്തുന്നു. റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണം പൊലീസ് സ്റ്റേഷന്റെയും അന്വേഷണ രംഗങ്ങളുടെയും അന്തരീക്ഷം ഫലപ്രദമായി പകർത്തുന്നു. ചമൻ ചാക്കോയുടെ എഡിറ്റിങ് കഥയുടെ വേഗത നിലനിർത്തുകയും ട്വിസ്റ്റുകളിലേക്ക് സ്വാഭാവികമായി പ്രേക്ഷകനെ എത്തിക്കുകയും ചെയ്യുന്നു. രംഗങ്ങളുടെ ഭാവത്തിനനുസരിച്ച് തീവ്രത കൂട്ടുന്ന മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്.
ഇലവൻ ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച ചിത്രം, ശക്തമായ അഭിനയം, നിയന്ത്രിതമായ മേക്കിങ്, മികച്ച സാങ്കേതിക പിന്തുണ എന്നിവയിലൂടെ ഒരു ഗൗരവമുള്ള പൊലീസ് ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമയായി ശ്രദ്ധേയമാക്കാൻ സംവിധാനമികവുകൊണ്ട് ഷഹദിന് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.