പൃഥ്വിരാജ്-ബ്ലെസി ചിത്രമായ ആടുജീവിതത്തെ പ്രശംസിച്ച് നടൻ കമൽഹാസൻ. ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുമ്പ് ചലച്ചിത്ര പ്രവർത്തകർക്കായി പ്രിമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ചിത്രം അത്ഭുതപ്പെടുത്തിയെന്നും കഠിന പ്രയത്നത്തിലൂടെ ആടുജീവിതം ഒരുക്കിയതിന് പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും നന്ദിയുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം കമൽ പറഞ്ഞു. ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ആടുജീവിതത്തിലൂടെ കണ്ടെതെന്നും ഒരു സിനിമക്കു വേണ്ടി പൃഥ്വിരാജ് ഇത്രമാത്രം കഷ്ടപ്പെടുമെന്നു കരുതിയില്ലെന്നും കൂട്ടിച്ചേർത്തു. ഉലകനായകന് പൃഥ്വിരാജ് നന്ദി അറിയിച്ചിട്ടുണ്ട്.
'കഠിന പ്രയത്നത്തിലൂടെ ആടുജീവിതം യാഥാർഥ്യമാക്കിയതിന് സംവിധായകൻ ബ്ലെസിക്ക് നന്ദിയുണ്ട്. ബ്ലെസി ഇത് എങ്ങനെ ചെയ്തുവെന്നാണ് സംവിധായകൻ മണിരത്നം അത്ഭുതത്തോടെ ചോദിച്ചത്. സിനിമയുടെ ഇടവേളയിൽ തൊണ്ട വരണ്ടു വെള്ളത്തിനായി ദാഹിക്കുന്നത് പോലെ തോന്നി.ഒരു വ്യത്യസ്തമായ സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയിൽ പ്രകടമാകുന്നുണ്ട്. പൃഥ്വിരാജ് ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ചിത്രത്തിന് വേണ്ടി ഇത്രയധികം കഷ്ടപ്പാട് സഹിക്കുമെന്ന് കരുതിയില്ല. പ്രത്യേകിച്ച് പൃഥ്വിരാജ് കുളിക്കുന്ന രംഗമുണ്ട് , അത് യഥാർഥമാണെന്ന് തോന്നിപ്പോയി. കൂടാതെ കാമറാമാൻ, (സുനിൽ കെ.എസ്) ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഒരു സിനിമക്കാരനെന്ന നിലയിൽ അത് ഞങ്ങൾക്ക് മനസിലാകും. ഇതെല്ലാം പ്രേക്ഷകരും മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ മികച്ച ചിത്രമാണ് ആടുജീവിതം. പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- കമല്‍ഹാസൻ പറഞ്ഞു.
ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിതെന്നാണ് കമൽഹാസന്റെ വാക്കുകളിൽ പൃഥ്വിരാജ് പ്രതികരിച്ചത്. 'ഞാൻ എന്നെന്നും ഉലകനായകന്റെ കടുത്ത ആരാധകനാണ്. ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്, വളരെ നന്ദി കമലഹാസൻ സർ'- പൃഥ്വിരാജ് കുറിച്ചു.
ബെന്യാമിൻ ആടുജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. പാൻ ഇന്ത്യൻ റിലീസായി മാർച്ച് 28 നാണ് ആടുജീവിതം തിയറ്ററുകളിലെത്തുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിനിമയിലെ പാട്ട് ഇതിനോടകം വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.