പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം. മാർച്ച് 28 ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ആടുജിവിതം ആഗോളതലത്തിൽ 150 കോടികളക്ഷൻ നേടിയിരിക്കുകയാണ്. 25 ദിവസംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 150 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചത്. പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനും ചിത്രം മറികടന്നിട്ടുണ്ട്.
16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. കേരളത്തിന് പുറത്ത് നിന്നും മികച്ച കളക്ഷൻ നേടിയിരുന്നു.
2008-ൽ ആരംഭിച്ച 'ആടുജീവിതം' 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിലെ നായികഅമല പോളായിരുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.