തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ
വർക്കല: എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.വി.ജോയിയും യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാറും എൻ.ഡി.എ സ്ഥാനാർഥി അഡ്വ.സ്മിതാ സുന്ദരേശനും മണ്ഡല പര്യടനം തുടങ്ങി. ഇതോടെ പ്രചാരണ പ്രവർത്തനങ്ങളുടെ രണ്ടാം റൗണ്ടിൽ ആവേശത്തേരിലേറിയ പ്രവർത്തകർ വർധിത വീര്യത്തിലാണുള്ളത്. പ്രചാരണ പ്രവർത്തനങ്ങളുടെ പ്രധാന ഇനമായ ഭവന സന്ദർശനങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. കത്തുന്ന ചൂടിനെ വകവെക്കാതെയാണ് മൂന്ന് മുന്നണികളുടെയും പ്രവർത്തകർ പ്രചാരണരംഗത്ത് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാർ ചെമ്മരുതി പഞ്ചായത്തിൽ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. വൈകീട്ട് മൂന്നിന് വണ്ടിപ്പുരയിൽ നിന്ന് പര്യടനം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടി റാലിയിൽ ആവേശം തിരതല്ലി. കഹാർ സഞ്ചരിച്ച തുറന്ന വാഹനത്തിന് മുന്നിലായി മൂന്ന് പൈലറ്റ് അനൗൺസർമാരുടെ വാക്ധോരണികളിൽ ആവേശംകൊണ്ട വോട്ടർമാർ വീടുകളിൽ നിന്നും പുറത്തിറങ്ങി സ്ഥാനാർഥിയെ സ്വീകരിക്കാൻ ഷാളുകളും മൂവർണ്ണ റിബണുകളും പൂക്കളുമായി കാത്തു നിന്നു. സ്വീകരണം ഏറ്റുവാങ്ങിയ കഹാർ ആത്മവിശ്വാസത്തോടെ നന്ദി പറയുന്നു: 'തുടർച്ചയായി 15 വർഷം എന്നെ തെരഞ്ഞെടുത്തപ്പോൾ നിങ്ങൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല. വികസന പദ്ധതികളുടെ ഘോഷയാത്രയാണ് അക്കാലത്ത് വർക്കലയിലുണ്ടായത്.
ഒടുവിൽ ഞാൻ താലൂക്കും കൊണ്ടുവന്നു. എന്റെ മണ്ണിൽ ഇനിയുമേറെ വികസനം ഞാൻ കൊണ്ടുവരും. അതിന് നിങ്ങളുടെ പിന്തുണ വേണം. നന്ദി....' തുറന്ന വാഹനം മുന്നോട്ട് പോകുമ്പോഴും വോട്ടർമാരുടെ ആവേശം കുറയുന്നില്ല.എൽ.ഡി.എഫ് സ്ഥാനാർഥി വി.ജോയിയുടെ പര്യടനം മടവൂർ പഞ്ചായത്തിൽ നിന്നാണ് തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലായിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.നൂറോളം ഇരുചക്ര വാഹനങ്ങളും കാറുകളും അണിനിരന്ന പര്യടനത്തിൽ പ്രവർത്തകരുടെ ആവേശവും അണപൊട്ടി. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും യുവാക്കളുമുൾപ്പെടെയുണ്ടായിരുന്നു.
ഓരോ സ്ഥലത്തും ജോയി പറയുന്നത്: '1490 കോടിയുടെ വികസനമാണ് ഞാൻ വർക്കലയിൽ എത്തിച്ചത്. നിങ്ങൾക്കൊപ്പം എപ്പോഴും ഞാനുണ്ടായിരുന്നു. ഇനിയും ഉണ്ടാകും. വികസന തുടർച്ചക്ക് എൽ.ഡി.എഫിനെ വിജയിപ്പിക്കണം'. പര്യടന വാഹനം മുന്നോട്ട് നീങ്ങുമ്പോഴും വോട്ടർമാരിലേക്ക് കൈവീശിക്കാണിച്ച് ജോയി ആവേശം പകർന്നു. രാത്രി മടവൂരിൽ സ്വീകരണത്തോടെയാണ് പര്യടനം സമാപിച്ചത്.എൻ.ഡി.എ സ്ഥാനാർഥി അഡ്വ.സ്മിതാ സുന്ദരേശനും ശനിയാഴ്ച പര്യടനം തുടങ്ങി. രാവിലെ 10ന് ഇടവ പഞ്ചായത്തിലെ വെൺകുളം മാർക്കറ്റിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. ഉച്ചവരെ ഇടവയിൽ പര്യടനം നടത്തിയ ശേഷം വൈകീട്ട് നാലിന് ഇലകമണിലെ പാളയംകുന്നിൽ നിന്ന് വീണ്ടും പര്യടനം ആരംഭിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നൂറു കണക്കിന് പ്രവർത്തകരാണ് റാലിയോടൗ സ്മിതയെ ആനയിക്കുന്നത്. ഓരോ സ്വീകരണ സ്ഥലത്തും സ്മിത സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചാണ് സംസാരിക്കുന്നത്. സി.പി.എമ്മിന്റെ മൂല്യച്ച്യുതിയാണ് തന്നെ ബി.ജെ.പിയിൽ എത്തിച്ചതെന്നും മോദിയുടെ വികസന സ്വപ്നങ്ങൾ വർക്കലയിലെത്താൻഎൻ.ഡി.എ വിജയിക്കണമെന്നും പറഞ്ഞായിരുന്നു വോട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.