പ്രാരാബ്ധം വോട്ടാക്കി മാറ്റുന്നതിനെയാണ് എതിർത്തത്, പരാമർശം പിൻവലിക്കില്ലെന്ന് ആരിഫ്

കായംകുളം: യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്ന് എ.എം ആരിഫ് എം.പി പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്ന് എം എം ആരിഫ് പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്‍റെ ചോദ്യം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യു.ഡി.എഫ് പറയുമോ? ആരിഫ് ചോദിച്ചു.

'പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നതെന്നാണ് ആരിഫിന്‍റെ ചോദ്യം. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചത്' ആരിഫ് വിശദീകരിച്ചു. മീഡിയവണിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്ന് ആരിഫ് പറഞ്ഞതാണ് വിവാദമായത്. ആരിഫ് എം.പിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.

അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം ആരീഫ് എം.പി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തn ആവശ്യപ്പെട്ടു. അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Arif says he will not withdraw the reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.