തിരുവോണത്തോണി ആറന്മുളയിൽനിന്ന് കാട്ടൂരിന് പുറപ്പെട്ടപ്പോൾ
കോഴഞ്ചേരി: തിരുവോണനാളിൽ ആറന്മുള പാർഥസാരഥിക്ക് സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാടദിനമായ വ്യാഴാഴ്ച കാട്ടൂരിൽനിന്ന് യാത്ര തിരിക്കും. കാട്ടൂർ മഹാവിഷ്ണക്ഷേത്രക്കടവിൽനിന്ന് പമ്പ നദിയിലൂടെയാണ് യാത്ര. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് തിരുവോണ തോണിക്ക് നായകത്വം വഹിക്കുക. കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് കടവിൽനിന്ന് ചുരുളൻ വള്ളത്തിൽ യാത്ര ആരംഭിച്ച ഭട്ടതിരി ബുധനാഴ്ച ആറന്മുളയിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഇവിടെ നിന്ന് ഭട്ടതിരി കാട്ടൂർ ക്ഷേത്ര കടവിൽ എത്തും.
കഴിഞ്ഞ ദിവസം നീരണിഞ്ഞ ശേഷം ആറന്മുളയിൽനിന്നു പുറപ്പെട്ട തിരുവോണത്തോണി വ്യാഴാഴ്ച രാവിലെ മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടർന്ന് കാട്ടൂർ ക്ഷേത്രക്കടവിലേക്ക് എത്തും. ഭട്ടതിരിയും തോണിയും എത്തുന്നതോടെ കാട്ടൂരിലെ ചടങ്ങുകൾക്ക് തുടക്കമാകും. ആറന്മുള ക്ഷേത്രത്തിൽനിന്ന് ചോതി നാളിൽ അളന്ന് എത്തിച്ച നെല്ല് വിശാഖം നാൾ മുതൽ കുത്തി എടുത്ത അരി ഉൾപ്പെടെയുള്ള സാധനങ്ങളാണ് തോണിയിൽ കൊണ്ടു പോകുക. കാട്ടൂർ ക്ഷേത്രത്തിലെ ശീകോവിലിൽനിന്ന് വ്യാഴാഴ്ച വൈകിട്ട് ആറിന് മേൽശാന്തി പകർന്ന് നൽകുന്ന ദീപം ഏറ്റുവാങ്ങി ഭട്ടതിരി തോണിയിലെ പ്രത്യേക മണ്ഡപത്തിൽ സൂക്ഷിക്കും.
തുടർന്ന് ഭട്ടതിരിയും ആചാര പ്രകാരം തോണിയിൽ യാത്ര ചെയ്യാൻ അവകാശമുള്ള 18 കുടുംബങ്ങളിലെ പ്രതിനിധികളുമായി വൈകിട്ട് ആറരയോടെ ആറന്മുളയിലേക്ക് നീങ്ങും. പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് അകമ്പടിയാകും. അയിരൂർ മഠം, മേലുകര വെച്ചൂർ മന, കോഴഞ്ചേരി നിക്ഷേപ മാലി വഴി തിരുവോണ നാൾ പുലർച്ചെ ആറന്മുള ക്ഷേത്രക്കടവിൽ എത്തും.
ദേവസം ബോർഡ്, പള്ളിയോട സേവാ സംഘം, ഉപദേശക സമിതി, ഭക്തർ തുടങ്ങിയവർ ചേർന്ന് അനുഷ്ടാനങ്ങൾ പാലിച്ച് വെറ്റ, പുകയില എന്നിവ നൽകി സ്വീകരിക്കും. കാട്ടൂരിൽനിന്നു പകർന്നു നൽകിയ ദീപം ആറന്മുള ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിലേക്ക് പകരും . ഇതോടെ ആറന്മുള തിരുവോണ സദ്യക്ക് ഒരുക്കം ആരംഭിക്കും. തോണിയിൽ എത്തിച്ച വിഭവങ്ങൾ ഉപയോഗിച്ച് തയാറാക്കിയ നിവേദ്യം ദേവന് സമർപ്പിക്കും. ക്ഷേത്രത്തിൽ തിരുവോണ നാളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത് അത്താഴപൂജ കഴിഞ്ഞ് ചെലവ് മിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂരിലേക്ക് കരമാർഗം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.