നിലമ്പൂർ: നിലമ്പൂർ കാടിന്റെ അധിപൻ കരിമ്പുഴ മാതൻ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. മാതന്റെ ശിൽപം ഭാര്യ കരിക്കയോടൊപ്പം കരുളായി ടൂറിസം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. മാതനെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ആദരിച്ചിരുന്നു.
കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ് ആകാശം നോക്കി ചിരിക്കുന്ന മാതന്റെ ചിത്രം ഫോട്ടോഗ്രാഫർ അജീബ് കോമാച്ചി പകർത്തിയിരുന്നു. കാട്ടിൽ നിന്ന് പകർത്തിയ ഈ ചിത്രം മരണത്തിന് മുമ്പും ശേഷവും വൈറലായിരുന്നു. ഈ ചിത്രത്തിന് അക്രലിക് പെയിന്റിങ്ങിലൂടെ ജീവൻ നൽകിയിരിക്കുകയാണ് പൂക്കോട്ടുംപാടം സ്വദേശി എസ്.ഷാജഹാൻ.
പെയ്ന്റിങ് സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. 1984 ൽ പെരിന്തൽമണ്ണ ഗവ.പോളിടെക്നികിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീനിയറിങ്ങിൽ ഡിപ്ലോമ എടുത്ത ഷാജഹാൻ ഏഴു വർഷത്തോളം നാട്ടിൽ ആർട്ടിസ്റ്റ് ആയിരുന്നു. 1991 മുതൽ 2007 വരെ സൗദിയിൽ ആർട്ടിസ്റ്റായി ജോലി ചെയ്തു.
അവിടെ ഒഴിവ് സമയങ്ങളിൽ അനിമേഷനും ഗ്രാഫിക് ഡിസൈനിങ്ങും സ്വയം പഠിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം എറണാകുളത്ത് 2013 മുതൽ സീറു ഐ.ടി സൊലൂഷൻസ് എന്ന കമ്പനിയിൽ ആനിമേഷൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്.
കൂടുതലും ഛായാചിത്രങ്ങളാണ് വരക്കുന്നത്. ആദ്യം ചാർക്കോളായിരുന്നു മീഡിയം. പിന്നെ സോഫ്റ്റ് പേസ്റ്റൽ, കളർ പെൻസിൽ എന്നിവയിലും ഇപ്പോൾ അക്രലിക് മാധ്യമത്തിലും വരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.