റിയാദ്: കലാസമൂഹങ്ങൾ തമ്മിലുള്ള ആഗോള വിനിമയത്തിന് അവസരം ഒരുക്കിയും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചും ദറഇയ ബിനാലെ പുരോഗമിക്കുന്നു. റിയാദിലെ പൗരാണിക നഗരമായ ദറഇയയിൽ കഴിഞ്ഞവർഷം ഡിസംബർ 11ന് ആരംഭിച്ച ബിനാലെ ഈ മാസം 11ന് അവസാനിക്കും.
രാവിലെ 11 മുതൽ രാത്രി 11 വരെയാണ് വേദിയിലേക്ക് പ്രവേശനം. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. വേദിയിലേക്ക് പ്രവേശിക്കുന്നതിന് ഓൺലൈൻ വഴിയും നേരിട്ടും രജിസ്ട്രേഷൻ പൂർത്തിയാക്കാം.
പൂർണമായും സൗജന്യമായ മേളയിലേക്ക് പ്രവേശിക്കാൻ തവക്കൽന ആപിൽ ഇമ്യൂൺ സ്റ്റാറ്റസുണ്ടായിരിക്കണം.
സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഇതിനോടകം വേദി സന്ദർശിച്ചു. റിയാദിനകത്തും പുറത്തുമുള്ള യൂനിവേഴ്സിറ്റികളിൽനിന്നും സ്കൂളുകളിൽനിന്നും വിദ്യാർഥികളും അധ്യാപകരും ഇതര കലാസ്വാദകരും ബിനാലെയിലേക്ക് എത്തുന്നുണ്ട്.
സൗദി കലാരംഗത്തെ ആഴത്തിൽ സ്വാധീനിക്കും വിധമാണ് ബിനാലെയുടെ സൃഷ്ടി. മികച്ച കലാസൃഷ്ടികളുടെ പ്രദർശനം എന്നതിലുപരി സാംസ്കാരിക വിനിമയങ്ങളുടെ നഗരി കൂടിയാണ് ഇവിടം. കലാനിർമിതിയുടെ പരമ്പരാഗത രീതികൾ അപ്പാടെ മാറ്റി മറിക്കുന്നതും കലയിൽ ആധുനിക കാലത്തിന്റെ ഗൗരവ ചിന്തകൾ കൊണ്ടുവരുന്നതുമാണ് ആർട്ടുകൾ. രാജ്യത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇത്തരം ബിനാലെക്ക് കഴിയുമെന്ന് സന്ദർശകർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കലയുമായി ബന്ധപ്പെട്ടവരെ ആവശ്യമായ പരിശീലനം നൽകി മേഖലയിലേക്ക് അടുപ്പിക്കുന്നതിനും കഴിവുള്ളവർക്ക് നല്ല അവസരം നേടിക്കൊടുക്കുന്നതിനും ദറഇയ ബിനാലെ ഫൗണ്ടേഷൻ നേതൃത്വം നൽകുന്നുണ്ട്.
സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ദറഇയ ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന മേളയിൽ 27 പ്രാദേശിക കലാകാരന്മാർ നിർമിച്ച 40ൽ അധികം സൃഷ്ടികൾ പ്രദർശനത്തിനുണ്ട്. സമകാലിക കലാലോകത്തെ കുറിച്ച് കൂടുതൽ അറിയാനും കലാകാരന്മാരുമായി സംവദിക്കാനുമുള്ള അവസരമാണിതെന്ന് സന്ദർശകർ പറയുന്നു. പ്രദർശനത്തിനെത്തിയ എല്ലാ സൃഷ്ടികളുടെയും ചരിത്രവും നിർമാണ രീതിയും കൃത്യമായി വിശദീകരിക്കുന്നതിന് വിദഗ്ധരായ ഗൈഡുകളെയാണ് സംഘാടകർ വിന്യസിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.