കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നികുതി പരിഷ്കാരങ്ങള്‍ക്കും നികുതി വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) സ്വകാര്യ കണ്‍സള്‍ട്ടന്‍സികളുടെ സഹായം തേടാനൊരുങ്ങുന്നു. ഇതാദ്യമായാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ഇത്തരമൊരവശ്യത്തില്‍ പുറത്തുനിന്ന് സഹായം തേടുന്നത്. നികുതി ദായകരോട് കൂടുതല്‍ സൗഹാര്‍ദപരമാകുന്നതിന് വകുപ്പിനെ മാറ്റിയെടുക്കുകയും ഏറെക്കാലമായുള്ള നികുതി പരിഷ്കരണ മുറവിളിക്ക് പരിഹാരം കാണുകയുമാണ് ലക്ഷ്യം. പുറത്തുനിന്നുള്ളവര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാവുമെന്ന വിലയിരുത്തലിലാണ് ഇീ നീക്കമെന്ന് ജന്നത ധനകാര്യ വൃത്തങ്ങള്‍ പറയുന്നു. 
നികുതി വകുപ്പിന്‍െറ ദൈനംദിന പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ പുനസംഘടന ആവശ്യമാണെന്നാണ് വിലയിരുത്തല്‍. ആവശ്യങ്ങള്‍ക്കനുസരിച്ച് പല ഘട്ടങ്ങളിലായി രൂപവത്കരിച്ച 12 ഡയറക്ടറേറ്റുകളാണ് സി.ബി.ഡി.ടി ക്കുള്ളത്. ഇവയില്‍ അന്വേഷണം, സിസ്റ്റം, ഇന്‍റര്‍നാഷനല്‍ ടാക്സേഷന്‍, വിജിലന്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് തുടങ്ങി പലതും സങ്കീര്‍ണമായ രീതിയിലാണ് നിലവിലുള്ളത്. പല ഡയറക്ടര്‍മാരും അതുമായി ബന്ധമില്ലാത്ത ബോര്‍ഡ് അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന സാഹചര്യം വരെയുണ്ട്. ഇത്തരം ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പുറത്തുനിന്നുള്ള കണ്‍ള്‍ട്ടന്‍സികള്‍ക്ക് കാര്യമായ പങ്കുവഹിക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്‍െറയും വിലയിരുത്തല്‍. ഇതേവരെ വുകപ്പുതല പുനസംഘടനകള്‍ക്ക് ഉദ്യോഗസ്ഥരത്തെന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ആദായ നികുതി വകുപ്പിനെ കൂടുതല്‍ നികുതി ദായക സൗഹൃദമാക്കാന്‍ ഇ സഹയോഗ് ഉള്‍പ്പെടെ ചില പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
അതേസമയം പുറത്തുനിന്നുള്ള കണ്‍സള്‍ട്ടന്‍സി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡും സര്‍ക്കാറും തയാറാകുമോ എന്നത് കണ്ടറിയണം. നേരത്തെ നികുതി ഭരണം അഴിച്ചു പണിയുന്നതിന് വിജയ് കേല്‍ക്കല്‍ര്‍ സമിതിയും പാര്‍ഥസാരഥി ഷോമിന്‍െറ നേതൃത്വത്തിലുള്ള നികുതി ഭരണ പരിഷ്കരണ കമ്മീഷനും നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇനിയും വന്നിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.