ന്യൂഡൽഹി: ഉറവിട നികുതിയായി ഈടാക്കുന്ന തുക തിരികെ ലഭിക്കാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന മാനദണ്ഡം ഒഴിവാക്കുന്നത് സർക്കാർ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് 2025 ലെ ആദായനികുതി ബില്ലിന്റെ സെലക്ട് കമ്മിറ്റി ശിപാർശ നൽകി.
നിലവിൽ ആദായ നികുതി പരിധിക്ക് താഴെ വരുമാനമുള്ള നികുതിദായകർക്കും ഉറവിട നികുതിയായി നൽകുന്ന പണം തിരികെ ലഭിക്കാൻ റിട്ടേണുകൾ സമർപ്പിക്കേണ്ടതായുണ്ട്. ഇത്തരത്തിൽ റിട്ടേണുകൾ സമർപ്പിക്കുന്നതിലെ കാലതാമസമടക്കം വിഷയങ്ങൾ നികുതിദായകരെ വലക്കുകയും പിഴയടക്കം നടപടികൾ നേരിടുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നതായി വിലയിരുത്തിയാണ് സെലക്ട് കമ്മിറ്റിയുടെ നടപടി.
സെലക്ട് കമ്മിറ്റിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചെന്നും പുതിയ ബില്ലിൽ ഭേദഗതിയായി ഉൾപ്പെടുത്തുമെന്നും കമ്മറ്റിയംഗം വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ ഉറവിട നികുതിയായി ഈടാക്കുന്ന തുക തിരികെ ലഭിക്കാൻ ലളിതമായ ഒരു ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാവുന്ന രീതിയിലുള്ള പദ്ധതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (സി.ബി.ഡി.ടി) ആവിഷ്കരിക്കും. നികുതിദായകന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അടിസ്ഥാനമാക്കി നികുതി വിവരങ്ങളുടെ ഏകീകൃത പ്രസ്താവനയായ 26എ.എസുമായി ഇതിനെ ബന്ധിപ്പിക്കും.
നിലവിലെ നിയമങ്ങൾ പ്രകാരം, ആദായ നികുതി നൽകേണ്ട പരിധിക്ക് താഴെ മൊത്തം വരുമാനമുള്ള ഒരാൾ, സ്രോതസ്സിൽ നിന്ന് കുറച്ച ഏതെങ്കിലും നികുതി തിരികെ ലഭിക്കുന്നതിനായി ചെയ്യുന്നതിന് ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്, ഉദാഹരണത്തിന് ബാങ്ക് പലിശ. നികുതി ബാധ്യതകളൊന്നുമില്ലെങ്കിലും വ്യക്തി ഐ.ടി.ആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് പിഴയോ നിയമ നടപടികൾക്കോ കാരണമാവും.
നിലവിലെ പുതിയ നികുതി വ്യവസ്ഥ പ്രകാരം, പ്രതിവർഷം12.75 ലക്ഷം രൂപ ശമ്പളമുള്ള ഒരാൾ നികുതി അടക്കേണ്ടതില്ല, എന്നാൽ, ജീവനക്കാർ മതിയായ രേഖകൾ ഹാജരാക്കാത്തപ്പോൾ, തൊഴിലുടമ ഉറവിടത്തിൽ നികുതി കുറക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയ ശേഷം മതിയായ രേഖകൾ കൈമാറിയില്ലെങ്കിൽ ലഭിക്കുന്ന പലിശയിൽ നിന്ന് ഇത്തരത്തിൽ ടി.ഡി.എസ് കുറക്കേണ്ടതുണ്ട്. രണ്ട് സാഹചര്യങ്ങളിലും, നികുതിയായി ഈടാക്കിയ പണം തിരികെ ലഭിക്കാൻ നികുതിദായകൻ റിട്ടേൺ സമർപ്പിക്കണം.
പുതിയ ആദായനികുതി ബില്ലിലെ സെക്ഷൻ 263 റിട്ടേണുകൾ സമർപ്പിക്കുന്നതിനെക്കുറിച്ചാണ്, കൂടാതെ ഉപവകുപ്പ് 1(9) അധ്യായം 10 പ്രകാരം നികുതിയായി ഈടാക്കിയ പണം തിരികെ ലഭിക്കാൻ ദായകൻ റിട്ടേൺ സമർപ്പിക്കണമെന്ന് പറയുന്നു. ഇത് ഒഴിവാക്കണമെന്നാണ് സെലക്ട് കമ്മിറ്റിയുടെ ശിപാർശ. അംഗീകാരം ലഭിക്കുന്നതോടെ, പുതിയ നിയമം 2026 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.