മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 40  ശതമാനവും ഡയറക്ട് പ്ളാന്‍

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പനയില്‍ ഡയറക്ട് പ്ളാനുകളുടെ വിഹിതം വര്‍ധിക്കുന്നു. ജൂണ്‍ 30ലെ കണക്കനുസരിച്ച് വ്യവസായത്തിലെ ആസ്തിയുടെ 40 ശതമാനവും ഡയറക്ട് പ്ളാനുകളാണെന്ന് വാല്യൂ റിസര്‍ച്ചിന്‍െറ കണക്കുകള്‍ പറയുന്നു. ഓഹരിയധിഷ്ഠിത പ്ളാനുകളില്‍ 7.6 ശതമാനത്തില്‍നിന്ന് 12 ശതമാനമായാണ് ഡയറക്ട് പ്ളാനുകളുടെ വിഹിതം വര്‍ധിച്ചതെങ്കില്‍ ഡെബ്റ്റ് വിഭാഗത്തില്‍ 48 ശതമാനത്തില്‍നിന്ന് 53 ശതമാനമായാണ് ഉയര്‍ന്നത്. വിതരണക്കാരെ ഒഴിവാക്കി കമീഷന്‍ ലാഭിച്ച് നേരിട്ട് നിക്ഷേപം നടത്താനുള്ള അവസരമാണ് ഡയറക്ട് പ്ളാനുകളില്‍ കമ്പനികള്‍ നല്‍കുന്നത്. നേരിട്ടുള്ള നിക്ഷേപകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് മിക്ക കമ്പനികളും പ്രത്യേക വിഭാഗങ്ങളെ നിയോഗിച്ചതും നിക്ഷേപം വര്‍ധിക്കാനിടയാക്കി. ചെലവ് അനുപാതം കുറവാണ് എന്നതിനാല്‍ അറ്റ ആസ്തി മൂല്യം (എന്‍.എ.വി) റെഗുലര്‍ പ്ളാനിനെക്കാള്‍ ഉയര്‍ന്നതായിരിക്കും എന്നതും നിക്ഷേപകര്‍ക്ക് നേട്ടമാണ്. ഡെബ്റ്റ് ഫണ്ടുകളിലുള്‍പ്പെടെ ഡയറക്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതില്‍ വലിയൊരു വിഭാഗം നിക്ഷേപ സ്ഥാപനങ്ങളാണ്. നിക്ഷേപ സ്ഥാപനങ്ങളില്‍ 60 ശതമാനവും നേരിട്ടുള്ള പ്ളാനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 10 ശതമാനം മാത്രമാണിത്. അതേസമയം അതിസമ്പന്ന വിഭാഗത്തിലുള്ള നിക്ഷേപകര്‍ കൂടുതലായി നേരിട്ടുള്ള പ്ളാനുകളിലേക്ക് കൂടുതലായി തിരിയുന്നുണ്ട്. റെഗുലര്‍ ഓഹരിയധിഷ്ഠിത പ്ളാനുകളെ അപേക്ഷിച്ച് നേരിട്ടുള്ള പ്ളാനുകളില്‍ 75 ഓളം അടിസ്ഥാന പോയന്‍റുകളുടെ നേട്ടമാണ് നിക്ഷേപകര്‍ക്കുള്ളത്. ഹൃസ്വകാല ഡെബ്റ്റ് ഫണ്ടുകളില്‍ 25-30 പോയന്‍റുകളും ദീര്‍ഘകാല ഫണ്ടുകളില്‍ 50-50 അടിസ്ഥാന പോയന്‍റുകളും നേട്ടമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.