ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന യുദ്ധാന്തരീക്ഷം ഇന്ത്യയുടെ വിവിധ വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലർത്തുന്ന മേഖലകളാണ് പ്രതിസന്ധിയിലാകുക.
ബസുമതി അരിയുടെ കയറ്റുമതി, വളങ്ങൾ, ഡയമണ്ട് പോളിഷിങ്, വിമാനക്കമ്പനികൾ, ട്രാവൽ ഓപ്പറേറ്റർമാർ എന്നീ മേഖലകൾ ഇക്കാലയളവിൽ ദുരിതത്തിലാകും.
മാത്രമല്ല ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജിയെ (ദ്രവീകൃത പ്രകൃതി വാതകം) വൻതോതിൽ ആശ്രയിക്കുന്ന സെറാമികിസ്, വളങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് ഹ്രസ്വകാല ഉൽപാദന തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.
അതേസമയം, എണ്ണ ശുദ്ധീകരണം, ടയറുകൾ, പെയിന്റുകൾ, സ്പെഷ്യാലിറ്റി കെമിക്കലുകൾ, ഫ്ലെക്സിബിൾ പാക്കേജിംഗ്, സിന്തറ്റിക് തുണിത്തരങ്ങൾ തുടങ്ങിയ അസംസ്കൃത എണ്ണ ഉൽപന്നങ്ങളെ ആശ്രയിക്കുന്ന മേഖലകൾക്ക് ആഗോള ഊർജ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഉയർന്ന ചെലവുകൾ നേരിടേണ്ടി വന്നേക്കും.
ലോകത്തിലെ അസംസ്കൃത എണ്ണ ഉൽപാദനത്തിന്റെ ഏകദേശം 30% ഉം ആഗോള എൽ.എൻ.ജി ഉൽപാദനത്തിന്റെ ഏകദേശം 20% ഉം പശ്ചമിമേഷ്യയിൽ നിന്നാണ്. ഇതിൽ വലിയൊരു ഭാഗവും കൊണ്ടുപോകുന്നത് ഹുർമുസ് കടലിടുക്ക് വഴിയാണ്.
അസംസ്കൃത എണ്ണയുടെ 85% വും ആവശ്യമായ എൽ.എൻ.ജിയുടെ പകുതിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ ഇറക്കുമതികളിൽ, ഏകദേശം 40-50% അസംസ്കൃത എണ്ണയും 50-60% എൽ.എൻ.ജി വിതരണവും ഹുർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ മേഖലയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയും ഇന്ത്യയെ ബാധിക്കും.
ക്രിസിൽ റിപ്പോർട്ടിന്‍റെ അഭിപ്രായത്തിൽ, മാർച്ച് 1 മുതൽ മിക്ക കപ്പലുകളും ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. അപകടസാധ്യത വർധിച്ചത് തന്നെ കാരണം. ഈ വ്യാപാര പാതയിൽ ദീർഘകാല തടസം ഉണ്ടാകുന്നത് ആഗോള അസംസ്കൃത എണ്ണയുടെയും എൽ.എൻ.ജിയുടെയും ലഭ്യതയെയും അവയുടെ വിലയെയും ബാധിക്കും.
ഇന്ത്യയിൽ നിന്ന് 70-72 ശതമാനം ബസുമതി അരിയും കയറ്റുമതി ചെയ്യുന്നത് പശ്ചിമേഷ്യയിലേക്കാണ്. സംഘർഷങ്ങൾ തുടരുകയാണെങ്കിൽ കയറ്റുമതി കാലതാമസവും പേയ്‌മെന്റ് കാലതാമസവും നേരിടേണ്ടിവരും. ഇത് കയറ്റുമതിക്കാരുടെ പ്രവർത്തന മൂലധനം പ്രതിസന്ധിയിലാകാൻ കാരണമാകും
ഇന്ത്യയിലെ വളം മേഖലക്കും കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാരണം രാജ്യത്തിന്‍റെ വളത്തിന്റെ ആവശ്യകതയുടെ വലിയൊരു ഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നു. ഇന്ത്യക്കാവശ്യമായ വളത്തിന്റെ ഏകദേശം 30%വും ഇറക്കുമതി ചെയ്യുന്നു. ഈ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്.
റോക്ക് ഫോസ്ഫേറ്റ്, ഫോസ്ഫോറിക് ആസിഡ് എന്നിവയുൾപ്പെടെ വളം ഉൽപാദനത്തിൽ ഉപയോഗിക്കുന്ന അവശ്യ അസംസ്കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാർ കൂടിയാണ് ഈ മേഖല.
ഡയമണ്ട് പോളിഷർമാരെ സംബന്ധിച്ചിടത്തോളം മിഡിൽ ഈസ്റ്റ് ഒരു പ്രധാന വ്യാപാര കേന്ദ്രമാണ്. ഇന്ത്യയുടെ വജ്ര കയറ്റുമതിയുടെ 18 ശതമാനവും ഇസ്രായേലിലേക്കും യു.എ.ഇലേക്കുമാണ്.
ഇന്ത്യൻ എയർലൈൻ വിമാനങ്ങളുടെ ഏകദേശം 10 ശതമാനം മിഡിൽ ഈസ്റ്റ് വഴിയാണ് സഞ്ചരിക്കുന്നത്. ദുബൈ ഉൾപ്പെടെയുള്ള വ്യോമമേഖലയിലെ നിയന്ത്രണങ്ങളും വിമാനത്താവള അടച്ചുപൂട്ടലുകളും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. യൂറോപ്പ് വഴിയും യു.എസ് വഴിയുമുള്ള ദീർഘദൂര റൂട്ടുകൾ കാരണം വിമാനക്കമ്പനികൾക്ക് ഉയർന്ന ഇന്ധനച്ചെലവ് നേരിടേണ്ടി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.