'വൺ നേഷൻ വൺ റേഷൻ കാർഡ്'; ഒറ്റ റേഷൻ കാർഡിൽ രാജ്യത്തെവിടെ നിന്നും റേഷൻ വാങ്ങാം

ന്യൂഡൽഹി:  ഒരു റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ഉടമകൾക്ക് തങ്ങളുടെ അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സൗകര്യത്തിനനുസരിച്ച് ഏത് റേഷൻ കടയിൽ നിന്നും കൈപ്പറ്റാൻ അനുവദിക്കുന്ന പദ്ധതിയാണ് വൺ നേഷൻ വൺ റേഷൻ കാർഡ്. ദീർഘനേരത്തെ കാത്തിരിപ്പ് ഒഴിവാക്കാനും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും രാജ്യത്തുടനീളമുള്ള റേഷൻ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തങ്ങളുടെ പ്രതിമാസ റേഷൻ വിഹിതത്തിനായി ഒരൊറ്റ റേഷൻ കടയെ മാത്രം ആശ്രയിക്കേണ്ടതില്ല. ഉദാഹരണത്തിന് അവശ്യസാധനങ്ങളുടെ ലഭ്യതയും സൗകര്യവും അനുസരിച്ച് ഗോതമ്പ് ഒരു കടയിൽ നിന്നും അരി മറ്റൊരു കടയിൽ നിന്നും വാങ്ങാൻ ഇതുവഴി  സാധിക്കും. ഏതെങ്കിലും ഒരു കടയിലെ സ്റ്റോക്ക് കുറവ്, സാങ്കേതിക തകരാറുകൾ, അല്ലെങ്കിൽ തിരക്ക് കാരണം റേഷൻ ലഭിക്കാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ ഈ സൗകര്യം കുടുംബങ്ങളെ സഹായിക്കും.

എ.ടി.എം ബാങ്കിങ് സംവിധാനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. ബാങ്ക് അക്കൗണ്ട് എവിടെയാണെങ്കിലും ഏത് എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നത് പോലെ, റേഷൻ കാർഡ് ഉടമകൾക്കും ഇനി ഒരു പ്രത്യേക കടയിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാം.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ റേഷൻ കാർഡുകളുടെ രാജ്യവ്യാപകമായ പോർട്ടബിലിറ്റി ഉറപ്പാക്കാനാണ് ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി ആരംഭിച്ചത്. ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യയിൽ എവിടെനിന്നും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ജോലിക്കായി നഗരങ്ങളും സംസ്ഥാനങ്ങളും വിട്ടുമാറി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കാണ് ഈ പുതിയ പരിഷ്കാരം ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. സ്വന്തം ജില്ലയിലെ റേഷൻ കടയെ മാത്രം ആശ്രയിക്കുന്നതിന് പകരം, അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ റേഷൻ വാങ്ങാൻ പദ്ധതി വഴി സാധിക്കും.

Tags:    
News Summary - detailas about one natin one ration card programme introduced by union government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.