മുംബൈ: ഇരു ചക്രവാഹന വിപണിയുടെയും ഭാവി ഓണ്‍ലൈന്‍ വില്‍പനയെ ആശ്രയിക്കുകയാണോ, ആണെന്നാണ് സൂചനകള്‍. മുമ്പത്തെപ്പോലെ അല്‍പഞ്ജാനവുമായല്ല, മോട്ടോര്‍ വാഹന സൈറ്റുകളില്‍ നിരങ്ങി ചെറുകാര്യങ്ങള്‍ വരെ പഠിച്ചാണ് ഉപഭോക്താക്കള്‍ വാഹനം വാങ്ങാനത്തെുന്നത്. ഷോറൂമുകളിലെ എക്സിക്യൂട്ടിവുകളില്‍നിന്ന് വിലയല്ലാതെ കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. ഈ സാഹചര്യത്തില്‍ വാങ്ങാനായി മാത്രമെന്തിന് ഷോറൂം, അതുകൂടി ഓണ്‍ലൈനില്‍ ആയിക്കൂടെയെന്നാണ് പുതുതലമുറ ഉപഭോക്താക്കളും കമ്പനികളും ചിന്തിക്കുന്നത്. രാജ്യത്തെ രണ്ട് വലിയ ഇരുചക്ര വാഹന കമ്പനികളാണ് കഴിഞ്ഞയാഴ്ച ഓണ്‍ലൈനിലേക്ക് തിരിഞ്ഞത്. സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ സ്നാപ്ഡീലുമായി വില്‍പനക്കരാറായപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യയും തങ്ങളുടെ താല്‍പര്യം വ്യക്തമാക്കി. മുഖ്യ എതിരാളികളായ ഹീറോ മോട്ടോ കോര്‍പ് സ്നാപ്ഡീലുമായി വില്‍പന ധാരണയിലത്തെി ഒരു വര്‍ഷം എത്തുമ്പോഴാണ് ഹോണ്ടയും ഇതേ പാത തെരഞ്ഞെടുക്കുന്നത്. ഡിസംബറില്‍ ഹോണ്ട സ്നാപ്ഡീല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 1.6 കോടി ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തു വില്‍ക്കുന്നത്. 2016ല്‍ 10 ലക്ഷം വാഹനങ്ങളെങ്കിലും ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബറില്‍ സ്നാപ്ഡീലുമായി കരാറുണ്ടാക്കിയ ഹീറോ നാലുലക്ഷം വാഹനങ്ങളാണ് 11 മാസം കൊണ്ട് ഓണ്‍ലൈനില്‍ വിറ്റത്. മൊത്തം വില്‍പനയുടെ 6.43 ശതമാനമാണിത്. സുസുക്കി (3.40 ലക്ഷം), മഹീന്ദ്ര (1.65 ലക്ഷം) എന്നിവയുടെ മൊത്തം വില്‍പനയേക്കാള്‍ ഏറെയാണിത്. വെസ്പ വില്‍പനക്ക് പിയാജിയോയും സ്നാപ്ഡീലുമായി കരാറുണ്ടാക്കിയിട്ടുണ്ട്. മഹീന്ദ്രയും ടി.വി.എസും ഷോപ്ക്ളൂസുമായാണ് ധാരണയുണ്ടാക്കിയത്. കഴിഞ്ഞ മാസം സ്നാപ്ഡീല്‍, സ്നാപ്ഡീല്‍ മോട്ടോഴ്സ് എന്നൊരു വിഭാഗം തന്നെ തുടങ്ങിയിട്ടുണ്ട്. കാറുകളും ഇതേ പാതയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.