ചിത്തിരപുരത്തെ ഹെല്‍ത്തി പച്ചക്കറി

അന്യാധീനപ്പെടുന്ന ഭൂമി സംരക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ തെരഞ്ഞെടുത്ത മാര്‍ഗം ഒരു പച്ചക്കറി വിപ്ളവത്തിന് വഴിവെച്ചു. അടിമാലി ചിത്തിരപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ജീവനക്കാരാണ് ആശുപത്രി വളപ്പില്‍ പച്ചക്കറി ഉല്‍പാദനത്തിലൂടെ ഒരു പുതുവിപ്ളവം സൃഷ്ടിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രമായി ചിത്തിരപുരം വളര്‍ന്നതോടെ ചിത്തിരപുരം ആശുപത്രിയുടെ ഭൂമിയും അന്യാധീനപ്പെടുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളത്തെി. ഇതില്‍നിന്ന് എങ്ങനെ ഭൂമിയെ രക്ഷിച്ചെടുക്കാമെന്നായി ജീവനക്കാരുടെ ചിന്ത. ഒടുവില്‍ പച്ചക്കറിയും പൂന്തോട്ടവും നട്ട് ഭൂമി സംരക്ഷിക്കാമെന്ന് ജീവനക്കാര്‍ തീരുമാനത്തിലത്തെി. തുടക്കത്തില്‍ 25 സെന്‍റ് സ്ഥലമാണ് ഇതിനായി നീക്കിവെച്ചത്. കൃഷി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി പിന്നീട്  പള്ളിവാസല്‍ കൃഷി ഓഫിസര്‍ സിജി, മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. രാധ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.എം. ഷാജി തുടങ്ങി ആരോഗ്യവകുപ്പ് ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു. പിന്നീടാണ് സംസ്ഥാനത്തിന് തന്നെ അഭിമാനമാകുന്ന വിധത്തിലേക്ക് ചിത്തിരപുരം ആശുപത്രി പരിസരത്ത് പച്ചക്കറി കൃഷി വ്യാപിച്ചത്. ഉദ്ദേശം രണ്ട് ഏക്കര്‍ സ്ഥലം ഒരുക്കി ഇറക്കിയിരിക്കുന്ന  കൃഷിയില്‍ വിദേശത്ത് മാത്രം കണ്ടുവരുന്ന പച്ചക്കറികള്‍ മുതല്‍ നാടന്‍ പച്ചക്കറികള്‍വരെ ഉണ്ട്.  ശീതകാല പച്ചക്കറികളായ, ഉരുളക്കിഴങ്ങ്, പയര്‍, പടവലം, പാവല്‍, ബീന്‍സ്, കാബേജ്, വഴുതന, വെണ്ട തുടങ്ങിവയും വിദേശ പച്ചക്കറികളായ ബ്രോക്കോളി, കെയിന്‍, ചൈനീസ് കാബേജ്, പക്കോയി തുടങ്ങി  നിരവധി പച്ചക്കറികള്‍ക്ക് പുറമെ 1200 ഓറഞ്ച് മരങ്ങളും 300 ടിഷ്യുകള്‍ച്ചര്‍ വാഴകളും ഇവര്‍ നട്ടുവളര്‍ത്തുന്നു.
ആശുപത്രി ജീവനക്കാരുടെ കൃഷി പരിപാലന രീതിയില്‍ ആകൃഷ്ടരായ കല്ലാര്‍ സര്‍വിസ് സഹ. ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പച്ചക്കറിത്തൈകള്‍ വാങ്ങുന്ന പദ്ധതിക്ക് 50 ശതമാനം സബ്സിഡി നല്‍കി ഇവരുടെ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ബാങ്കിന്‍െറ സഹായത്തോടെ 80 ചുവട് പടവലം,  60 ചുവട് കാബേജ്, 80 പാവല്‍, 100 ചുവട് പച്ചമുളക്, 200 ചുവട് തക്കാളി എന്നിവയുടെ തൈകള്‍ ആശുപത്രി സ്ഥലത്തു നട്ട ആരോഗ്യ പ്രവര്‍ത്തകര്‍ നിലവിലുള്ള കൃഷിയും പുതുതായി ചെയ്ത കൃഷിയും പരിപാലിക്കുന്നതിന്‍െറ തിരക്കിലാണ്. തുള്ളിനന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും വെള്ളം ലഭിക്കാത്ത സ്ഥലത്ത് രാവിലെയും വൈകീട്ടും ജീവനക്കാര്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ വെള്ളമൊഴിക്കുന്നു. പുറമെനിന്ന് കൃഷിയിടത്തില്‍ ജോലിക്കു വിളിക്കുന്നവര്‍ക്ക് കൂലി നല്‍കാന്‍ ഓരോ മാസവും ആരോഗ്യവകുപ്പു ജീവനക്കാര്‍ 250 രൂപ വീതം പൊതു ഫണ്ടിലേക്ക് നല്‍കിയാണ് കൃഷിപരിപാലനം. പച്ചക്കറി വിറ്റ് ലഭിക്കുന്ന ലാഭം നിര്‍ധനര്‍ക്ക് മരുന്ന് വാങ്ങാന്‍ നല്‍കുകയാണ്. ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ഗ്രീന്‍ ക്ളബ് വഴിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. അടിമാലി ബ്ളോക് കൃഷി അസി. ഡയറക്ടര്‍ വത്സലകുമാരി ആഴ്ചയിലൊരിക്കലത്തെി കൃഷി വിലയിരുത്തല്‍ നടത്തുന്നു. ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സഞ്ജയ് കബീര്‍, സാബു ജോസഫ്, ടോണി, ഷിനാജ്, ബിജുമോന്‍, അസി. കൃഷി ഓഫിസര്‍മാരായ പി.ബി. അബു, പി.ടി. വിനോദ്, കെ.കെ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കലും പരിപാലനവും. അധികാര പരിധിയുടെ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പി.എച്ച്.സിയാണ് ചിത്തിരപുരം.13.5 ഏക്കര്‍ സ്ഥലമാണ് ഈ പി.എച്ച്.സിക്കുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.