ഏറെക്കാലം പ്രവാസിയായിരുന്നിട്ടും മികച്ച ക്ഷീരകർഷകനാവാനായിരുന്നു മൊയ്തീൻകുട്ടിയുടെ നിയോഗം. മൂന്നുവർഷം മുമ്പ് 30 വർഷംനീണ്ട ഗൾഫ് ജീവിതം മതിയാക്കിയെത്തി വിശ്രമിക്കുന്നതിന് പകരം െഡയറി ഫാം തുടങ്ങുകയായിരുന്നു. ലാഭമായിരുന്നില്ല ആദ്യലക്ഷ്യം. പശുക്കളോടുള്ള സ്നേഹവും കൃഷിചെയ്യാനുള്ള ആഗ്രഹവുമാണ് ശ്രീകണ്ഠപുരത്തെ മൊയ്തീൻകുട്ടി എന്ന ക്ഷീരകർഷകനെ വളർത്തിയത്. കൃഷിയോടുള്ള ആത്മാർഥതയുടെയും അധ്വാനത്തിെൻറയും ഫലമായാണ് കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി കൊവ്വൽ പുതിയപുരയിൽ മൊയ്തീൻകുട്ടിയെ (63) തേടി സംസ്ഥാനത്തെ മികച്ച ക്ഷീരസഹകാരിക്കുള്ള അവാർഡ് എത്തിയത്. അംഗീകാരങ്ങൾ പ്രതീക്ഷിച്ചല്ല ഇൗരംഗത്തേക്ക് എത്തിയതെങ്കിലും അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മൊയ്തീൻകുട്ടി പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ടു െഡയറി ഫാമുകളാണ് ഇദ്ദേഹത്തിനുള്ളത്. ഒന്ന് മലപ്പട്ടം കൊളന്തയിൽ 35 ഏക്കർ സ്ഥലത്തും മറ്റൊന്ന് കാസർകോട് പെരിയയിൽ 70 ഏക്കർ സ്ഥലത്തും. രണ്ടു ഫാമുകളിലുമായി 150 പശുക്കളുണ്ട്. സിന്ധി, ഗിർ, എച്ച്.എഫ്, ജഴ്സി എന്നീ ഇനങ്ങളിലുള്ള പശുക്കളെയാണ് വളർത്തുന്നത്. ഇരു ഫാമുകളിൽനിന്നുമായി പ്രതിദിനം 800 ലിറ്റർ പാൽ വിൽക്കുന്നുണ്ട്. ആധുനികവത്കരിച്ചാൽ മാത്രമേ ക്ഷീരകർഷകരുടെ അധ്വാനഭാരം കുറക്കാൻ സാധിക്കുകയുള്ളൂവെന്ന അഭിപ്രായമാണ് മൊയ്തീൻകുട്ടിക്ക്. അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ രണ്ടു ഫാമുകളിലും ഹൈടെക് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മിൽക്കിങ് മെഷീൻ, ചാഫ് കട്ടർ, സ്പ്രിങ്ളർ, പ്രഷർ വാഷർ, ഫാൻ, ഫ്ലോർമാറ്റ്, ഓട്ടോമാറ്റിക് ഡ്രിംഗിങ് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളൊക്കെ ഇദ്ദേഹത്തിെൻറ ഫാമുകളിൽ ലഭ്യമാണ്. െഡയറി ഫാമിനോടനുബന്ധിച്ച് പച്ചക്കറി കൃഷിയും പുൽകൃഷിയും നടത്തുന്നുണ്ട്. പശുക്കളുടെ ചാണകമാണ് കൃഷിയുടെ പ്രധാനവളം. ഫാമുകൾ കൂടുതൽ ആധുനികവത്കരിക്കുകയും വിപുലമായ പച്ചക്കറി കൃഷി നടത്തുകയുമാണ് അദ്ദേഹത്തിെൻറ അടുത്ത ലക്ഷ്യം. കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് മൊയ്തീൻ കുട്ടി നേടിയിരുന്നു. മികച്ച ക്ഷീരകർഷകനുള്ള മലബാർ മേഖല അവാർഡും ഇദ്ദേഹത്തെ തേടിയെത്തി. ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിനു സമീപത്താണ് മൊയ്തീൻകുട്ടിയുടെ വീട്. കുടുംബത്തിെൻറ സഹകരണമാണ് ഈ ക്ഷീരകർഷകന് വളർച്ചയുടെ പടവുകൾ താണ്ടാൻ കരുത്തായത്. ഭാര്യ: കദീജ. മക്കൾ: ഷബീർ, ഷമീമ, ഷബാന, ഷബീബ, ഷമീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.