തരിശു നിലങ്ങളിലെല്ലാം കൃഷിയിറക്കാം; പക്ഷേ...വിത്തെവിടെ?

 തരിശിട്ട നിലങ്ങളില്‍ നെല്‍കൃഷി വ്യാപനത്തിന് സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ ആവശ്യമുള്ളതിന്‍റെ മൂന്നിലൊന്ന് വിത്ത് പോലും കൈവശമില്ലാതെ സംസ്ഥാന വിത്ത് അതോറിറ്റി. കൃഷി വകുപ്പിന്‍െറ ഇരുപതിലേറെ ഫാമുകളില്‍ നെല്‍വിത്തുല്‍പാദനം നിലച്ചിട്ട് വര്‍ഷങ്ങളായി. ഇതിനൊപ്പം കര്‍ഷകരെ ഉപയോഗിച്ച് വിത്തുല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട തൃശൂര്‍- പൊന്നാനി കോള്‍നില വികസന പദ്ധതിയിലെ നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിത്ത് ഇറക്കുമതി ചെയ്താണ് കൃഷി ഭവനുകളിലേക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ലക്ഷ്യമിട്ട നെല്‍കൃഷി വ്യാപനം സാധ്യമാവണമെങ്കില്‍ ആദ്യം വിത്ത് കടം വാങ്ങാന്‍ ഇതര സംസ്ഥാനങ്ങളെ സമീപിക്കണം എന്നതാണ് അവസ്ഥ.
സ്വകാര്യ, കരാര്‍ ലോബികളെ സഹായിക്കാന്‍ വിത്ത് അതോറിറ്റി കാര്‍ഷിക സ്വയംപര്യാപ്തതാ പദ്ധതികള്‍ അട്ടിമറിച്ചുവെന്ന ആക്ഷേപം കുറച്ചു കാലമായി നിലനില്‍ക്കുന്നുണ്ട്. ക്രമക്കേടും അഴിമതിയും നടമാടുന്നുവെന്ന ആരോപണവുമുണ്ട്. ഗുണനിലവാരമില്ലാത്ത വിത്ത് വിതരണം ചെയ്തെന്നും പലതും പതിരാണെന്നും പരാതി ഉയര്‍ന്നപ്പോഴും ഭരണ സ്വാധീനത്തിന്‍െറ ബലത്തില്‍ അധികൃതര്‍ രക്ഷപ്പെട്ടു നില്‍ക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിത്ത് ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേടാണ് ആഭ്യന്തര പരിശോധനയില്‍ കൃഷിവകുപ്പ് കണ്ടത്തെിയത്. വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ വിത്ത് അതോറിറ്റി തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.  ഇതര സംസ്ഥാനങ്ങളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വിത്ത് മൂന്നിരട്ടിക്ക് കര്‍ഷകര്‍ക്ക് നല്‍കി കോടികളുണ്ടാക്കി.


2009 മുതല്‍ 2015 വരെ അതോറിറ്റി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 85 ലക്ഷം കിലോ വിത്ത് ഇറക്കുമതി ചെയ്തു. എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് ഇറക്കുമതി ചുമതല നല്‍കിയത്. വര്‍ഷങ്ങളായി ഇറക്കുമതി ഈ സ്ഥാപനത്തിന്‍െറ കുത്തകയാണ്. കിലോയ്ക്ക് 36 മുതല്‍ 40 രൂപവരെ നിരക്കിലാണ് ഇവര്‍ അതോറിറ്റിക്കും  കര്‍ഷകര്‍ക്കും വിത്ത് നല്‍കുന്നതെന്ന് രേഖകളില്‍ പറയുന്നു.  എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ ഈ വിത്തിന് 16 രൂപ മാത്രമാണ് വിലയെന്നാണ് നേരിട്ടുപോയി വിത്തുവാങ്ങിയ കര്‍ഷകരുടെ അനുഭവം. കടത്തുകൂലിയും ലാഭവും കണക്കാക്കിയാല്‍ പോലും 25 രൂപയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയുമെന്നിരിക്കെ 36-40 രൂപയ്ക്ക് വില്‍ക്കുന്ന ഏജന്‍സിക്ക് ഒരു കിലോയില്‍ 15 രൂപ വരെ ലാഭമടിക്കാം. ഇങ്ങനെ ആറുവര്‍ഷം ഇറക്കുമതി ചെയ്തപ്പോള്‍ 13 കോടിയോളം രൂപ ഏജന്‍സിക്ക് ‘കൈ നനയാതെ’ കിട്ടി.
വിത്ത് ഇറക്കുമതിക്കു പുറമേ വിതരണത്തിലും അതോറിറ്റിയില്‍ കോടികളുടെ വെട്ടിപ്പാണ് നടന്നത്.  കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന വിത്ത് അതോറിറ്റിയുടെ ഗോഡൗണിലത്തെിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇവിടെനിന്ന് അത് കൃഷിഭവനുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഇതിനും കരാറുകാരുണ്ട്. ഇങ്ങനെ കടത്താന്‍ കരാറുകാരന്‍ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടക്കുള്ള സമയംകൊണ്ട് 2340 കി.മീ സഞ്ചരിച്ചുവെന്നാണ് രേഖ. 2003 മുതല്‍ 2015 വരെ ഒരേയാള്‍ക്കാണ് കരാര്‍ കൊടുത്തത്.
അതോറിറ്റിയുടെ തൃശൂരിലെ ഓഫീസിനുള്ളില്‍മാത്രം പതിച്ച നോട്ടീസിലൂടെ അതീവ രഹസ്യമായാണത്രെ ടെണ്ടര്‍ ഇടപാടുകള്‍. 13 വര്‍ഷം കൊണ്ട് വിത്ത് അതോറിറ്റി ഈ ഇനത്തില്‍ കരാറുകാരന് നല്‍കിയത് 9,21,06,025 രൂപ. ഇതടക്കം വര്‍ഷങ്ങളായി നല്‍കുന്ന ബില്ലുകളില്‍ തട്ടിപ്പുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്തെിയതായി അതോറിറ്റിയിലെ ഫയലില്‍ കുറിപ്പുണ്ടെന്ന് ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു. ഈ വര്‍ഷവും വന്‍ തോതില്‍ വിത്ത് ഇറക്കുമതിക്കാണ് അതോറിറ്റി കളമൊരുക്കുന്നത്. നിലവില്‍ രണ്ട് ലക്ഷം ഹെക്ടറിലുള്ള നെല്‍കൃഷി മൂന്ന് ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. മൂന്ന് ലക്ഷം ഹെക്ടറിന് 24,000 മെട്രിക് ടണ്‍ വിത്തുവേണം. എന്നാല്‍ അതോറിറ്റിയുടെ കൈവശം ആകെ 11,000 മെട്രിക് ടണ്‍ മാത്രമാണുള്ളത്.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.