വർഷങ്ങളായി തരിശായി കിടന്ന ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ മുണ്ടകൻ കൃഷിയിറക്കുന്നു. കുന്നംകുളം തിരുത്തിക്കാട് - കിഴൂർ പാടശേഖരത്തിലെ ഇരുനൂറിലധികം ഏക്കർ സ്ഥലമാണ് കൃഷിയിറക്കാൻ ഒരുക്കിയിട്ടുള്ളത്.ഇതിെൻറ ഭാഗമായി 13ന് വിത്തിറക്കൽ ചടങ്ങ് നടത്തും. ഒക്ടോബർ ആറിന് നടീൽ ഉത്സവം നടത്താനാണ് ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിലാണ് തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കാനും കൃഷിയിറക്കാന്നും തീരുമാനിച്ചത്. നഗരത്തിലെ മാലിന്യം ഉൾപ്പെടെ ഈ പാടശേഖരത്തിലാണ് അടിഞ്ഞുകൂടിയിരുന്നത്. പിന്നീട് പദ്ധതി നടത്തിപ്പിെൻറ ഭാഗമായി ജനകീയ സമിതി രൂപവത്കരിച്ചു. നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ അനുവദിച്ചു. തോടുകൾ നന്നാക്കി. ഇതോടെ വെള്ളം സുഗമമായി ഒഴുകി. ആദ്യഘട്ടം എന്ന നിലയിൽ നിലം ഉഴുതുമറിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാലിന്യം, പാഴ്വസ്തുക്കൾ എന്നിവ നീക്കം ചെയ്തു. 100ദിവസം കൊണ്ട് വിളവെടുക്കാവുന്ന ‘മനു രത്ന’ വിത്തിനമാണ് ഇറക്കുന്നത്. കനത്ത മഴയിൽ വെള്ളം ഉയർന്നതോടെയാണ് കൃഷിയിറക്കാൻ വൈകിയത്.വെള്ളം ഇറങ്ങിയതോടെ വിത്തിറക്കുന്നതിെൻറ ഭാഗമായി വീണ്ടും നിലം ഒരുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. തിരുത്തിക്കാട് കിഴൂർ ബണ്ട് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന സമഗ്ര പദ്ധതിക്ക് മുൻ ചെയർമാൻ പി.ജി. ജയപ്രകാശ് സമിതി ചെയർമാനായാണ് നേതൃത്വം നൽകുന്നത്. പാഴ്വസ്തുക്കൾ തള്ളുന്നത് പൂർണമായും ഇല്ലാതായെന്ന് ഭാരവാഹികളായ കെ.കെ. നൗഫൽ, ദാസൻ കരുമത്തിൽ, കെ.എ. അസീസ്, ജി.കെ. ജിന്നി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.