ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് പച്ചക്കൊടി. മാസങ്ങൾ നീണ്ട വാദവിവാദങ്ങൾക്കൊടുവിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ജനെറ്റിക് എൻജിനീയറിങ് അപ്രൈസൽ സമിതി (ജി.ഇ.എ.സി) ആണ് അനുമതി നൽകിയത്. ശിപാർശ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് സഹമന്ത്രി അനിൽ മാധവ് ഡാവെയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജനിതക ഭക്ഷ്യവിളയായി കടുക് മാറും. 2015ൽ ഡൽഹി സർവകലാശാല ശാസ്ത്രജ്ഞരാണ് ഡി.എം.എച്ച്-11 എന്ന പേരിൽ ജനിതക മാറ്റം വരുത്തിയ കടുക് വിത്ത് വികസിപ്പിച്ചെടുത്തത്. നിലവിലുള്ള കടുക് വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനെക്കാൾ 25 മുതൽ 30 വരെ ഇത് അധിക ആദായം നൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
2010ൽ ജനിതക മാറ്റം വരുത്തിയ ബി.ടി വഴുതനക്ക് ജി.ഇ.എ.സി അനുമതി നൽകിയിരുന്നു. എന്നാൽ, അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേശ് ശിപാർശ അംഗീകരിച്ചില്ല. കാർഷിക മേഖലയിൽനിന്നും സാമൂഹിക പ്രവർത്തകരിൽനിന്നും കടുത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഇൗ വിലക്ക് ഇപ്പോഴും തുടരുന്നതിനിടെയാണ് ബഹുരാഷ്ട്ര ഭീമന്മാർക്ക് കവാടം തുറന്ന് ജി.ഇ.എ.സിയുടെ പുതിയ അനുമതി.ജനിതക മാറ്റം വരുത്തിയ കടുകിെൻറ കൃഷി രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കുറക്കാൻ സഹായിക്കുമെന്നും മനുഷ്യർക്കോ മൃഗങ്ങൾക്കോ ഹാനികരമല്ലെന്നും ഒരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ വിത്തിനെതിരെ വിമർശനം ശക്തമാണ്.
പരിസ്ഥിതി മന്ത്രാലയത്തിെൻറ തീരുമാനം കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ഭയം കർഷകരിൽ വ്യാപകമാണ്. കർഷക സംഘങ്ങൾക്കു പുറമെ ആർ.എസ്.എസിനു കീഴിലെ സ്വദേശി ജാഗരൺ മഞ്ചും രംഗത്തുവന്നിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ ഏതുതരം വിത്തിനും എതിരാണെന്നും വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യാൻ കേന്ദ്രം അനുവദിക്കരുതെന്നും ജാഗരൺ മഞ്ച് സഹ കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.