‘യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ കൃഷി ഹൈടെക് ആക്കിയേപറ്റൂ. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കൈക്കോട്ടെടുക്കാന്‍ ആരും തയാറാകണമെന്നില്ല.ഇപ്പോള്‍തന്നെ കാര്‍ഷികവൃത്തിക്ക് ആരെയും കിട്ടാനില്ല.ഗുരുതരപ്രതിസന്ധിയാണ് കാര്‍ഷികമേഖലയെ കാത്തിരിക്കുന്നത്.ഇതുപക്ഷെ നാം ഇതുവരെ ഗൗരവമായി പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത.ആരെങ്കിലും കൃഷിയില്‍ നിലനില്‍ക്കണമെങ്കില്‍ പുതിയ ടെക്നോളജി കൊടുത്തേ പറ്റൂ. യുവാക്കളുടെ ബുദ്ധിയും പേഴ്സണാലിറ്റിയും ഒക്കെ ഉപയോഗിച്ച് വേണം കൃഷി ’-പറയുന്നത് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി സുശീല. ഹൈടെക് കൃഷിയെപ്പറ്റി വെറുതെപറയുകയല്ല സുശീല .
കഴിഞ്ഞ 22 വര്‍ഷമായി കേരള സര്‍വകലാശാലയില്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ അടിത്തറ സുശീലയ്ക്കുണ്ട്. ഹൈടെക് കൃഷിയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇതിനോടകം സ്വന്തമാക്കി.ഗ്ളോറി ഓഫ് ഇന്ത്യ ഗോള്‍ഡ് മെഡല്‍, ഭാരത് ജ്യോതി അവാര്‍ഡ്, അംബേദ്കര്‍ നാഷണല്‍ എക്സലന്‍സി അവാര്‍ഡ്, ബെസ്റ്റ് സിറ്റിസണ്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമേ ഏറ്റവുമൊടുവിലായി രേവതി സിംഗ് അന്താരാഷ്ട്ര അവാര്‍ഡും. ‘അവാര്‍ഡുകളിലും പുരസ്കാരങ്ങളിലും സന്തോഷമുണ്ട്. എന്‍്റെ ഉത്തരവാദിത്തം കൂടി എന്നേ കരുതുന്നൂള്ളൂ. ചെയ്യേണ്ട ജോലികള്‍ കൃത്യസമയത്ത് ഭംഗിയായി ചെയ്യണമെന്ന പക്ഷക്കാരിയാണ് ഞാന്‍. കാര്‍ഷിക മേഖല ഇനിയും ഒരുപാട് മാറേണ്ടതുണ്ട്.’ - സുശീല പറഞ്ഞു.
കേരളത്തെ ഹൈടെക് കൃഷിയിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഡോ.പി. സുശീലയുടെ അശ്രാന്ത പരിശ്രമമുണ്ട്. ആദ്യ പന്ത്രണ്ടാം വത്സര പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരുന്നു ഹൈടെക് കൃഷിയെ അവതരിപ്പിച്ചത്. സുശീലയുടെ പി.എച്ച്. ഡി വിഷയവും ഇത് തന്നെയാണ്. ബി.ടെക് സിവില്‍ എന്‍ജിനിയറിംഗിനാണ് ചേര്‍ന്നതെങ്കിലും കൃഷിയിലായിരുന്നു മനസ്സ്. അതായിരുന്നു എം.ടെകിന് അഗ്രിക്കള്‍ച്ചള്‍ച്ചറല്‍ എന്‍ജിനിയറിങ് തിരഞ്ഞെടാക്കാന്‍ കാരണം. ഇനിയുള്ള കാലം ഹൈടെക് കൃഷിയിലൂടെ മാത്രമേ കാര്‍ഷികരംഗം വിപുലപ്പെടുത്താന്‍ കഴിയൂ എന്നും സുശീല വ്യക്തമാക്കുന്നു. മാനസികമായും ശാരീരികവുമായ ആരോഗ്യത്തിന് കൃഷി തന്നെയാണ് മരുന്ന്. ഒരു വീട്ടില്‍ ഒരു ഹരിത ഗൃഹം എന്ന ആശയവും ഏറെ നന്ന്. കഴിഞ്ഞ 20 വര്‍ഷമായി സുശീലയുടെ വീട്ടില്‍ പച്ചക്കറി വാങ്ങാറില്ല. വീട്ടിലെ ആവശ്യത്തിനുള്ളതെല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നവയാണ്. കൃഷിയോടൊപ്പം എഴുത്തും പുസ്തകവായനയും പ്രിയപ്പെട്ടതാണ്.
മുപ്പതോളം പുസ്തകങ്ങളും അമ്പത്തി മൂന്നുകാരി എഴുതിയിട്ടുണ്ട്.ഹൈ ടെക് കൃഷി രീതിയുമായി ബന്ധപ്പെട്ടവയാണ് പുസ്തകങ്ങള്‍. ഭര്‍ത്താവ് ഡോ. വി സുനില്‍ കുമാര്‍ വെറ്റിനറി ഡിപ്പാര്‍ട്ട്മെന്‍്റില്‍നിന്നും വിരമിച്ചു. മകള്‍ പാര്‍വതി ദുബൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.