ചെറുകിട കര്‍ഷകര്‍ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ പവര്‍ ടില്ലറുമായി കാര്‍ഷിക ഗവേഷണകേന്ദ്രം. ഭക്ഷ്യസുരക്ഷാ സേന ഗവേഷണ വികസന വിഭാഗം രൂപംകൊടുത്ത പവര്‍ടില്ലറിന്‍െറ ആദ്യ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. ഒമ്പത് കുതിരശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ടില്ലറില്‍ ചെറുകിട കാര്‍ഷിക ജോലികള്‍ വിവിധ യന്ത്രങ്ങള്‍ ഘടിപ്പിച്ച് ചെയ്യാനാകും. വാഴക്ക് കുഴിയെടുക്കുക, തടം തുറക്കുക, തടം മൂടുക, വാഴക്കന്ന് പിഴുതെടുക്കുക, ചാലുകള്‍ കോരുക, വാരം കോരുക, മരുന്ന് തളിക്കുക, നിലം ഉഴുന്ന് പാകപ്പെടുത്തുക തുടങ്ങി തൊടിയില്‍ ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ടില്ലറിന്‍െറ സഹായത്തോടെ ചെയ്യാം. കാര്‍ഷിക മേഖലയിലെ അമിത കൂലിക്കും തൊഴിലാളി ക്ഷാമത്തിനും ടില്ലര്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ട പരീക്ഷണ ഭാഗമായി കുഴിയെടുക്കുന്നതും വാഴക്കന്ന് പിഴുതെടുക്കുന്നതുമായ യന്ത്രഭാഗങ്ങള്‍ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. മണിക്കൂറില്‍ 12 മുതല്‍ 15 വരെ വാഴക്കുഴികള്‍ നിര്‍മിക്കാന്‍ കഴിയും. ഒരു ലിറ്റര്‍ ഇന്ധനമാണ് ചെലവു വരുക. ഒരു വാഴക്കുഴിക്ക് ആറ് രൂപ മാത്രമാണ് ചെലവ് വരിക. പരീക്ഷണ ഭാഗമായി രൂപകല്‍പന ചെയ്ത എല്ലാ കാര്‍ഷിക യന്ത്രങ്ങളും ടില്ലറില്‍ ഘടിപ്പിച്ച് വിജയംകണ്ടു.
യന്ത്രങ്ങള്‍ നിയന്ത്രിക്കുന്നത് ഹൈഡ്രോളിക് ദ്രാവക ഉപയോഗത്തിലൂടെയാണ്. യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് സ്വയം നിയന്ത്രിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ടില്ലര്‍ വികസനോദ്യമത്തില്‍ ഡോ. യു. ജയകുമാരന്‍, ഡോ. ലത, ഡോ. ഷൈല ജോസഫ്, ഡോ. പ്രേമന്‍, എന്‍ജിനീയര്‍ സിഞ്ചു രാജ്, സി. ഉണ്ണികൃഷ്ണന്‍, ജോസഫ് എന്നിവരാണ് ഗവേഷണ ടീമംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.