സംഭരണം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ സപ്ലൈകോ സംസ്ഥാനത്തെ കർഷകരിൽനിന്ന് താങ്ങുവില നൽകി സംഭരിച്ചത് 6405 മെട്രിക് ടൺ മാത്രം. പാലക്കാട് 4150, ആലപ്പുഴ 1745, തൃശൂർ 360, എറണാകുളം 150 വീതം മെട്രിക് ടണ്ണാണ് സംഭരിച്ചത്. കോട്ടയത്ത് വെള്ളിയാഴ്ച സംഭരണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോഴും നാല് മില്ലുകൾ മാത്രമാണ് സംഭരിക്കുന്നത്. മുൻവർഷങ്ങളിൽ സംഭരിച്ച ഭൂരിപക്ഷം മില്ലുകളും ഇപ്രാവശ്യം വിട്ടുനിൽക്കുകയാണ്. ഇതോടെ വിളവെടുപ്പ് സജീവമായ ജില്ലയിലെ നെൽകർഷകരുടെ ദുരിതം ഇരട്ടിയായി. സംസ്ഥാനത്ത് ഗുണമേന്മയുള്ള ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്നത് പാലക്കാട് നിന്നാണ്. കഴിഞ്ഞ സീസണിൽ 1.64 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ മില്ലുടമകൾ സപ്ലൈകോയുമായി ധാരണയിലെത്തുമെന്നാണ് കർഷകരടക്കുമുള്ളവരുടെ പ്രതീക്ഷ. അതേസമയം, തങ്ങളുടെ അവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചക്കിെല്ലന്ന നിലപാടാണ് മില്ലുടമകളുടെ സംഘടനക്കുള്ളത്. വർഷങ്ങളായി ഉന്നയിക്കുന്ന പല ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ലെന്നും സംഭരണസമയമാകുമ്പോൾ തങ്ങളെ സമ്മർദത്തിലാക്കി നെല്ലെടുപ്പിക്കുകയാണ് സപ്ലൈകോ ചെയ്യുന്നതെന്നും മില്ലുടമകൾ പറയുന്നു.
കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നതിന് കൈകാര്യ ചെലവിനത്തിൽ ഒരു ക്വിൻറിലിന് 213 രൂപയാണ് നൽകുന്നത്. ഇത് 272 രൂപയാക്കണമെന്ന സമിതി റിപ്പോർട്ട് ഇപ്പോഴും അംഗീകരിച്ചിട്ടിെല്ലന്നാണ് മില്ലുടമകളുടെ വാദം. ഇതിന് പുറമെ 2017-18ലെ പ്രളയത്തിൽ വിവിധ മില്ലുകളിലെ ടൺകണക്കിന് അരിയാണ് ഉപയോഗശൂന്യമായത്. സപ്ലൈകോ ഇൻഷുറൻസ് സംഖ്യ വാങ്ങിയെടുെത്തങ്കിലും മില്ലുടമകൾക്ക് ഒന്നും നൽകിയില്ലെന്നും ആക്ഷേപമുണ്ട്. വിഷയം നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്തെ റേഷൻ കടകളിൽ മൂന്ന് മാസത്തെ വിതരണത്തിനാവശ്യമായ അരി ഇപ്പോഴും വിവിധ മില്ലുകളിൽ കെട്ടിക്കിടക്കുകയാണ്. ഇവ സമയബന്ധിതമായി നീക്കം ചെയ്യാനാവശ്യമായ നടപടി സപ്ലൈകോയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും മില്ലുടമകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.