വരുമാനത്തിന് മുളകൃഷി

ഹരിതസ്വർണം എന്ന പേരിലാണ് മുള അറിയപ്പെടുന്നത്. 1800 ഇനം മുളവർഗങ്ങൾ ലോകത്ത് പല ഭാഗങ്ങളിൽ വളരുന്നുണ്ട്. മനുഷ്യവംശത്തിന്‍റെ ചരിത്രം തന്നെ മുളയുമായി ബന്ധപ്പെട്ടതാണ്.

മണ്ണും പ്രകൃതിയും സംരക്ഷിക്കാനും കാലാവസ്ഥ നിലനിർത്താനും പരിസ്ഥിതി -ജല സംരക്ഷണത്തിലും മുള വലിയ പങ്കുവഹിക്കുന്നു. അന്തരീക്ഷത്തിൽ കാർബണിെൻറ അളവ് സന്തുലിതമാക്കുന്നത് കൂടാതെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ മുളക്ക് വലിയ പങ്കുണ്ട്.


കൃഷി സാധ്യത

കേരളത്തിെൻറ മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ മുളക്കൃഷിക്കു അനുയോജ്യമാണ്. മറ്റ് ഏത് കൃഷിക്കൊപ്പവും വരുമാനം ലഭിക്കുന്നതാണ് മുളക്കൃഷി. പല ഉൽപന്ന നിർമാണത്തിലും അസംസ്കൃത വസ്തുവായതിനാൽ മുളക്ക് വിപണിയിൽ ആവശ്യമേറെയുണ്ട്. ഹരിത വ്യവസായത്തിൽ മുൻപന്തിയിലാണ് മുള ഉൽപന്നങ്ങൾ. ജൂൺ മാസമാണ് നടീൽ കാലം. മുളപ്പിച്ചെടുത്ത തൈകൾ വേണം.

അഞ്ച് മീറ്റർ അകലത്തിൽ ഒരടി ആഴത്തില്‍ കുഴിയെടുത്ത് അടിവളമായി ചാണകം നൽകി തൈകൾ നടാം. അഞ്ച് വർഷം കൊണ്ട് വെട്ടിയെടുക്കാൻ തുടങ്ങാം. പിന്നെ 40-50 അടി ഉയരം വച്ച മുളകൾ ഓരോ വർഷവും മുറിച്ചെടുക്കാം. നൂറ് വർഷം വരെ പല ഇനങ്ങൾക്കും ആയുസ്സുണ്ട്. ചുരുങ്ങിയ മുതൽമുടക്കും പരിചരണക്കുറവും നല്ല വരുമാനവും മുളക്കൃഷിക്ക് അനന്തസാധ്യതയേകുന്നു. ഒരു മുളക്ക് ഏകദേശം ആയിരം രൂപ മുതൽ വില ലഭിക്കും. എന്നാൽ ഇതേ മുള മൂല്യവർധിത ഉൽപന്നമാക്കിയാൽ 60,000 രൂപ വരെ ലഭിക്കും. ഒരു ഏക്കറിൽ നൂറിലധികം മുളന്തൈകൾ നടാം. അസം, ത്രിപുര സംസ്ഥാനങ്ങളിൽ മുളകൃഷി വ്യാപകമാണ്.



കടലാസ്, അഗർബത്തി, പാനലിങ്, ടൈൽ, പ്ലൈവുഡ്, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ മേഖലകളിൽ മുള അസംസ്കൃത വസ്തുവാണ്. സൈക്കിൾ അഗർബത്തി കമ്പനിക്ക് മാത്രം ഒരുമാസം 2400 ടൺ മുള ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽനിന്ന് ലഭിക്കുന്നത് പത്ത് ശതമാനം മാത്രമാണ്. ബാക്കി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ഭക്ഷണമായും

മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പൂക്കൂ. അതോടെ നശിക്കും. സാധാരണ നവംബർ മുതൽ ജനുവരി വരെയാണ് മുള പൂക്കുന്നത്. എന്നാൽ വർഷം തോറും പൂക്കുന്ന ചില ഇനങ്ങളുമുണ്ട്.

അവ പൂത്തുകഴിഞ്ഞ് നശിക്കില്ല. ഇന്ത്യയിൽ മണിപ്പൂരിലുള്ളവരാണ് മുളങ്കൂമ്പ് തിന്നുന്നതിൽ മുൻപന്തിയിൽ. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാവാനും കൂമ്പ് ഗുണകരമാണ്. ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. മുളങ്കൂമ്പ് ഉപയോഗിച്ച് അച്ചാറുകളും കറികളും ഉണ്ടാക്കുന്നു.

മുള നഴ്സറികൾ

മുമ്പ് മുളം തൈകൾക്ക് കേരളത്തിൽ ലഭ്യത കുറവായിരുന്നു. ഇന്ന് ആവശ്യത്തിന് മുളന്തൈകൾ ലഭിക്കും. വയനാട്ടിലെ മുളഗ്രാമം എന്നറിയപ്പെടുന്ന തൃക്കൈപ്പറ്റയിൽ നിരവധി നഴ്സറികളുണ്ട്. മുമ്പത്തെക്കാൾ കൂടുതൽ ആളുകൾ മുളന്തൈകൾ അന്വേഷിച്ചെത്തുന്നുെണ്ടന്ന് മുള സംരക്ഷകനും ഗവേഷകനുമായ എം. ബാബുരാജ് പറഞ്ഞു. ഇവരുടെ നേതൃത്വത്തിൽ വേൾഡ് ഓഫ് ബാംബൂ എന്ന പേരിൽ കൂട്ടായ്മയും പ്രവർത്തിക്കുന്നു.

Tags:    
News Summary - Bamboo farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.