ബേൺ: ഉപഭോക്താവിന്‍റെ ഇസ്ലാമോഫോബിയക്ക് തക്കതായ മറുപടി നൽകി അഭിനന്ദനമേറ്റുവാങ്ങുകയാണ് സ്വീഡിഷ് വീട്ടുപകരണ ന ിർമാണ കമ്പനിയായ ഐക്കിയ. 'ഹിജാബ് ധരിച്ച കാഷ്യറെ കാണേണ്ടിവന്നതിൽ നിരാശയുണ്ട്. ഇനി ഞാനീ കടയിലേക്ക് വരില്ല' എന്നായിരുന്നു ഒരു ഉപഭോക്താവ് ഓൺലൈനിലെ കസ്റ്റമർ റിവ്യൂ സെക്ഷനിൽ എഴുതിയത്. ഇതിനാണ് കമ്പനി മറുപടി നൽകിയത്.
'മത-ദേശീയ-ലിംഗഭേദമില്ലാതെ ശരിയായ മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന കമ്പനിയാണ് ഞങ്ങളുടേത്. ഒരാളെ വസ്ത്രത്തിന്‍റെ പേരിൽ വിലയിരുത്തുന്നതിന് മുമ്പ് അയാളെ കുറിച്ച് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ വിവേചനപരമായ അഭിപ്രായത്തെ ഞങ്ങൾ ഒരിക്കലും സ്വാഗതം ചെയ്യുന്നില്ല. നിങ്ങൾക്ക് ഇത്തരമൊരു അഭിപ്രായം ഉണ്ടാകാമെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെ നിങ്ങളെ നിയമത്തിന്‍റെ മുന്നിൽ തുറന്നുകാട്ടുകയാണ്.
ഇത്തരം ചിന്തകളുമായി നിങ്ങൾ ഒരിക്കൽ കൂടി ഞങ്ങളുടെ സ്ഥാപനത്തിലെത്തില്ലെന്നത് ഞങ്ങളെ ഒരുതരത്തിലും വ്യസനിപ്പിക്കുന്ന കാര്യമല്ല' -ഐക്കിയ ഉപഭോക്താവിന് മറുപടി നൽകി.
ഐക്കിയയുടെ ശക്തമായ നിലപാടിന് നിറഞ്ഞ കൈയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഗൂഗിൾ റിവ്യൂവിൽ നിരവധി പേരാണ് ഐക്കിയയുടെ നിലപാട് ചൂണ്ടിക്കാട്ടി അഞ്ച് സ്റ്റാർ റേറ്റിങ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.