വിയന്‍റിയന്‍: ബോംബുകള്‍ തകര്‍ത്തെറിഞ്ഞ ലാവോസ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പദവിയിലിരിക്കെ ലാവോസ് സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്‍റാണ് ബറാക് ഒബാമ. ലാവോസ് ജനതയുടെ ദുരിതമകറ്റാന്‍ യു.എസിന് ധാര്‍മിക ബാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച ഒബാമ എന്നാല്‍, മാപ്പുപറയാന്‍ തയാറായില്ല.
ദക്ഷിണേഷ്യയിലെ ചെറുരാജ്യമായ ലാവോസില്‍ 1964നും 1973നുമിടയില്‍ നടന്ന വിയറ്റ്നാം യുദ്ധത്തില്‍ ലക്ഷക്കണക്കിന് ബോംബുകളാണ് അമേരിക്ക വര്‍ഷിച്ചത്. യുദ്ധം അവസാനിച്ചപ്പോള്‍ 28.8 കോടി ക്ളസ്റ്റര്‍ ബോംബുകളും 7.5 കോടി പൊട്ടാത്ത ബോംബുകളും ബാക്കിയായി.
ബോംബീസ് എന്നറിയപ്പെടുന്ന രണ്ടുലക്ഷത്തോളം ക്ളസ്റ്റര്‍ ബോംബുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവയില്‍ നിര്‍വീര്യമാക്കാതെ കിടന്നവ പിന്നീട് അബദ്ധത്തില്‍ പൊട്ടി 20,000ത്തോളം ആളുകള്‍ മരിച്ചു. മഴ പെയ്യുമ്പോലെയായിരുന്നു ലാവോസിന്‍െറ മണ്ണിലേക്ക് ബോംബുകള്‍ വര്‍ഷിച്ചത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പതിച്ച രാജ്യമാണ് ലാവോസ്. ഒരു മിനിറ്റിന് എട്ടുബോംബുകളെന്ന രീതിയിലാണ് അവിടേക്ക് വര്‍ഷിച്ചത്.
കുട്ടികള്‍ കളിപ്പാട്ടങ്ങളാണെന്നു കരുതി ബോംബുകള്‍ കൈയിലെടുത്തു. നാലു ദശകമായി ലാവോസ് ജനത യുദ്ധത്തിന്‍െറ നിഴലിലാണ് ജീവിക്കുന്നത്. ആയുധങ്ങള്‍ നീക്കം ചെയ്യാന്‍ സഹായം അനുവദിക്കുമെന്നും ഒബാമ പ്രഖ്യാപിച്ചു. ഒമ്പതു കോടി ഡോളര്‍ ചെലവഴിച്ച് മൂന്നുവര്‍ഷത്തിനകം ക്ളസ്റ്റര്‍ ബോംബുകളും നിര്‍വീര്യമാക്കാത്ത മറ്റ് വെടിക്കോപ്പുകളും നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.