ഒഹിയോ: അമേരിക്കയിൽ കറുത്തവർഗക്കാരിയായ കൗമാരക്കാരിയെ പൊലീസ് വെടിവെച്ചു കൊന്നു. 16കാരി മാഹിയ ബ്രയാന്‍റാണ് കൊല്ലപ്പെട്ടത്. ഒഹിയോ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ കൊളംബസിലായിരുന്നു സംഭവം. കത്തി ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ച കൗമാരക്കാരിയെ പൊലീസ് വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെയാണ് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ബോഡി കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടത്. വീടിന് പുറത്ത് നിൽക്കുന്ന സംഘവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും കൈയ്യിൽ കത്തിയും പിടിച്ചു നിൽക്കുന്ന മാഹിയ മറ്റൊരാളെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
16കാരിയുടെ കൊലപാതകം വിവാദമായതോടെ കൗമാരകാരിയെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളിൽ ഒരാളുടെ ജീവൻ രക്ഷിക്കാനാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതെന്ന് അധികൃതർ പറയുന്നു.
അതേസമയം, സംഭവത്തിന് ശേഷം മാഹിയ ബ്രയാന്‍റിന്‍റെ അമ്മായി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. മരുമകളായ മാഹിയ, സ്വയം പ്രതിരോധിക്കുകയാണ് ഉണ്ടായതെന്ന് അമ്മായി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഫ്രോ-ആമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കഴുത്തിൽ മുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ പൊലീസ് ഉദ്യോസ്ഥൻ കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.