ബെയ്ജിങ്: കോവിഡ് 19നെ പിടിച്ചുകെട്ടിയിരുന്ന ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നു. പുതുതായി 61പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാങ്ങിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ പകുതിയോടെ ഇവിടത്തെ പ്രധാന നഗരമായ ഉംറുഖിയിൽ വീണ്ടും രോഗം പൊട്ടിപുറപ്പെടുകയായിരുന്നു.
14 കേസുകൾ റിപ്പോർട്ട് ചെയ്തത് വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ്ങിലാണ്. കഴിഞ്ഞ ആഴ്ച ഇവിടത്തെ പ്രധാന നഗരമായ ദാലിയനിൽ പുതുതായി ഒരു കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. രണ്ടു കോവിഡ് കേസുകൾ ഉത്തരകൊറിയൻ അതിർത്തി പ്രദേശമായ ജിലിനിൽ ആണ്. കൂടാതെ വിദേശത്തുനിന്നെത്തിയ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായാണ് ഇത്രയധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 14ന് 89 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. 1.6 കോടിയിലധികം ജനങ്ങൾക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആറരലക്ഷം പേർ മരിക്കുകയും ചെയ്തു.
പുതുതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും പ്രാദേശിക തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടെ നടപടികൾ സ്വീകരിക്കാനാണ് ഭരണകൂടത്തിെൻറ തീരുമാനം.
അതേസമയം ഷിൻജിയാങ് പ്രവിശ്യയിലെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 178 പേർക്കാണ് ഷിൻജിയാങ്ങിൽ രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് ബാധിച്ച് 331 പേരാണ് ചൈനയിൽ ചികിത്സയിലുള്ളത്. ഇതിൽ 21 പേർ അത്യാസന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.