വാഷിങ്ടണ്‍: ഹോങ്കോങ്ങിന് യു.എസ് നൽകിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനക്ക് നൽകിവരുന്ന അതേ പരിഗണന മാത്രമേ ഇനി ഹോങ്കോങ്ങിനും ലഭിക്കൂവെന്ന് ട്രംപ് അറിയിച്ചു. ചൈനക്കെതിരെയുള്ള ഈ നടപടി അമേരിക്കയും ബീജിങ്ങുമായുള്ള ബന്ധം കൂടുതൽ വഷളാക്കും.
ഹോങ്കോങ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും പ്രസിഡന്‍റ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള കയറ്റുമതിക്ക് ഇനി അധിക നികുതി നൽകേണ്ടി വരും. ഈ വിഷയവുമായി ബന്ധപ്പെട്ട ചൈനീസ് നേതാക്കൾക്ക് വിസ വിലക്കുമുണ്ട്.
ജോ ബിഡനും ബരാക് ഒബാമയും അമേരിക്കയുടെ സമ്പത്ത് കൊള്ളയടിക്കാൻ ചൈനയെ അനുവദിക്കുകയായിരുന്നുവെന്നും താൻ അത് അവസാനിപ്പിക്കുകയാണെന്നും ട്രംപ് അറിയിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനക്ക് കീഴിലായിരുന്നെങ്കിലും ചൈനക്ക് ബാധകമായിരുന്ന പല നിയന്ത്രണങ്ങളുമില്ലാതെ സ്വതന്ത്രമായാണ് നിലനിന്നിരുന്നത്.
അമേരിക്കൻ നടപടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ചൈനയും വ്യക്തമാക്കി. അമേരിക്കൻ സ്ഥാപനങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തും. ഏതൊക്കെ സ്ഥാപനങ്ങളും വ്യക്്തികളുമാണ് നടപടി നേരിടേണ്ടി വരികയെന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല.
ട്രംപ് അമേരിക്കയിൽ ഭരണത്തിലെത്തി അധികം വൈകാതെ തർക്കം രൂക്ഷമായി തുടങ്ങിയിരുന്നു. വ്യാപാരത്തിൽ വലിയ അന്തരമുണ്ടെന്നും അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ ട്രംപ്, ചൈനീസ് ഇറക്കുമതിക്ക് ഉയർന്ന നികുതി ഏർപ്പെടുത്തി.
സുരക്ഷ ചോർച്ച ആരോപിച്ച് ചൈനീസ് ടെക് വമ്പനായ വാവേയ്ക്കെതിരെയും നടപടിയെടുത്തു. ഒടുവിൽ രണ്ടു രാജ്യങ്ങളും വ്യാപാര കരാറിൽ ഏർപ്പെടുകയും ഏറ്റുമുട്ടലിന് നേരിയ ശമനമുണ്ടാകുകയും ചെയ്തു. കോവിഡ് മഹാമാരി ലോകമാകെ പടരാൻ കാരണം ചൈനയാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുകയും െചയ്തു. ദക്ഷിണ ചൈന കടലിൽ ആധിപത്യമുറപ്പിക്കാനുള്ള ൈചനീസ് ശ്രമങ്ങൾക്ക് തടയിടാൻ രണ്ട് അത്യാധുനിക വിമാന വാഹിനി കപ്പലുകളാണ് ട്രംപ് അയച്ചത്. സിങ്ജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ ചൈനയുടെ കടുത്ത നടപടികളെയും അമേരിക്ക എതിർത്തു. ഇതിനിടെയാണ് ഹോങ്കോങ്ങിൽ സുരക്ഷ നിയമം നടപ്പാക്കിയത്. നിരവധി അേമരിക്കൻ സ്ഥാപനങ്ങളുള്ള ഹോങ്കോങ്ങിനെതിരായ നീക്കം അമേരിക്കക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.