ആകാശനീലിമ... എന്തുകൊണ്ടാണ് ആകാശത്തിന് നീല നിറം?

സൂര്യപ്രകാശം വായുമണ്ഡലത്തിലൂടെ കടന്നുവരുമ്പോൾ അത് വിസരണം (Scattering) എന്ന പ്രതിഭാസത്തിന് വിധേയമാകുന്നതാണ് ആകാശനീലിമക്ക് കാരണം. വായു തന്മാത്രകളും പൊടിപടലങ്ങളും പ്രകാശത്തെ ചിതറിക്കുന്ന പ്രതിഭാസമാണ് വിസരണം. ടിൻറൽ, റെയ്ലി എന്നീ ശാസ്ത്രജ്ഞന്മാരാണ് ആകാശത്തിെൻറ നീല നിറത്തിെൻറ കാരണം വിശദീകരിക്കാൻ ആദ്യമായി ശ്രമിച്ചവർ. എന്നാൽ, ഐൻസ്ൈറ്റെൻറ ഗവേഷണങ്ങളാണ് ഇതിന് കൃത്യമായ വിശദീകരണം നൽകിയത്. ഇതുപ്രകാരം അന്തരീക്ഷത്തിലെ നൈട്രജനും ഓക്സിജനുമാണ് സൂര്യപ്രകാശത്തിന് കാര്യമായ വിസരണം സൃഷ്ടിക്കുന്നത്.

വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഏഴു വർണങ്ങൾ ചേർന്നതാണ് സൂര്യപ്രകാശം. അന്തരീക്ഷത്തിൽവെച്ച് ഈ വർണങ്ങൾക്കെല്ലാം ഒരേ അളവിലല്ല വിസരണം. തരംഗദൈർഘ്യംകുറഞ്ഞ നിറങ്ങളാണ് കൂടുതലായി ചിതറുന്നത്. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്ന ക്രമത്തിലാണ് തരംഗദൈർഘ്യം കൂടിവരുന്നത്. അതിനാൽ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുക വയലറ്റ്, ഇൻഡിഗോ, നീല എന്നീ നിറങ്ങൾക്കാണ്. ഈ വർണങ്ങളുടെ വലിയ ഒരളവ് അന്തരീക്ഷത്തിൽ ചിതറി നഷ്ടപ്പെടും. അപ്പോഴും വിസരണത്തിനു കാര്യമായി വിധേയമാകാത്ത പച്ച മുതൽ ചുവപ്പ് വരെയുള്ള വർണങ്ങളും ഒപ്പം അൽപം വയലറ്റ്, ഇൻഡിഗോ, നീലവർണങ്ങളും ഒന്നിച്ചുചേർന്ന് വെളുപ്പായി നമ്മുടെ കണ്ണിലെത്തും. അതിനാൽ സൂര്യപ്രകാശം നാം വെളുത്തുതന്നെ കാണുന്നു. എന്നാൽ, അന്തരീക്ഷത്തിൽവെച്ച് നീല കൂടുതലായി ചിതറുന്നതിനാൽ ആകാശം നീല നിറത്തിലും കാണുന്നു.

തരംഗദൈർഘ്യം ഏറ്റവും കുറവ് വയലറ്റിനായതിനാൽ അതിനല്ലേ കൂടുതൽ വിസരണം സംഭവിക്കുക എന്ന സംശയം സ്വാഭാവികമാണ്. സൂര്യപ്രകാശത്തിൽ വയലറ്റ്, ഇൻഡിഗോ എന്നീ വർണങ്ങളുടെ അളവ് നീലയെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് ഒരു കാരണം. ഈ നിറങ്ങൾ കാണാനുള്ള നമ്മുടെ കണ്ണിെൻറ കഴിവ് നീലയെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ് രണ്ടാമത്തെ കാരണം. ഒരു ആകാശഗോളത്തിെൻറ അന്തരീക്ഷത്തിലുള്ള ഘടകങ്ങളുടെ വൈവിധ്യം സൃഷ്ടിക്കുന്ന പ്രകാശത്തിെൻറ വിസരണം, ആഗിരണം, പ്രതിപതനം തുടങ്ങിയ പ്രതിഭാസങ്ങളാണ് അവയുടെ ആകാശത്തിെൻറ നിറം നിർണയിക്കുന്നത്.

Tags:    
News Summary - Why is the Sky Blue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT