ഡോക്ടർമാർക്കായി ഒരു ദിനം

ജൂലൈ ഒന്ന്, ഡോക്ടേഴ്സ് ദിനം. സമൂഹത്തിൽ പകരംവെക്കാനാകാത്ത സേവനം നൽകുന്ന ഡോക്ടർമാരുടെ മാതൃകാ ജീവിതം ഉയർത്തിക്കാട്ടാനും അവരെ സ്മരിക്കാനും ഈ ദിനം ആചരിക്കുന്നു. family doctors on the front line എന്നതാണ് ഈ വർഷത്തെ ​പ്രമേയം.

പ്രഗത്ഭനായ ഡോക്ടറും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായിരുന്ന ‍ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനവും ചരമദിനവുംകൂടിയാണ് ജൂലൈ ഒന്ന്. ആരോഗ്യമെന്നാൽ ജീവിതശൈലിയാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം 1991 മുതൽ കേന്ദ്രസർക്കാർ ഡോക്ടേഴ്സ് ദിനമായി ആചരിച്ചുവരുന്നു. 1882 ജൂലൈ ഒന്നിന് ബിഹാറിലെ പട്നയിൽ ജനിച്ചു. കൊൽക്കത്ത മെഡിക്കൽ കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്ത മെഡിക്കൽ കോളജിലും കാംബെൽ മെ‍ഡിക്കൽ കോളജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോൺഗ്രസിൽ ചേർന്ന അദ്ദേഹം പിന്നീട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

വിദ്യാഭ്യാസവും, വൈദ്യസഹായവും സൗജന്യമായി നൽകുക, ജലവിതരണം കാര്യക്ഷമമാക്കുക, മെച്ചപ്പെട്ട റോഡുകൾ നിർമിക്കുക എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഹുഗ്ലി നദിയിലെ മലിനീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി മലിനീകരണം തടയാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായിയിരുന്നു​. അന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആശുപത്രി സേവനം ലഭ്യമാക്കാനും സാമൂഹിക പ്രവർത്തനങ്ങളിലും നഴ്സിങ്ങിലും പരിശീലനം നൽകുന്നതിനും അദ്ദേഹം മുൻ​ൈകയെടുത്തു. 1961 ഫെബ്രുവരി നാലിന് പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

1993ൽ അമേരിക്കയിലെ ജോർജിയയിലാണ് ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. അമേരിക്കയിൽ മാർച്ച് 30 നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡിസംബർ 31നും ഇറാനിൽ ആഗസ്റ്റ് 23 നും ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു.

ഈ ഡോക്ടേഴ്സ് ദിനത്തിൽ

  • പ്രാഥമിക ആരോഗ്യകേന്ദ്രം സന്ദർശിക്കുക,
  • അതിഥിയായി ഡോക്ടർമാരെ സ്കൂളിലേക്ക് ക്ഷണിക്കുക,
  • സ്കൂളിലെ പൂർവ വിദ്യാർഥികളായ ഡോക്ടർമാരെ കണ്ടെത്തി സംവാദം സംഘടിപ്പിക്കുക,
  • സ്കൂൾ ആരോഗ്യക്ലബ് പ്രവർത്തനം കാര്യക്ഷമമാക്കുക,
  • ജീവിതശൈലീ രോഗങ്ങളുടെ ചാർട്ട് തയാറാക്കുക,
  • കോവിഡാനന്തരം അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചർച്ചകളും ക്ലാസുകളും സംഘടിപ്പിക്കുക,
  • കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
Tags:    
News Summary - National Doctors Day 2022 in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.