സ്മാര്‍ട്ട്ഫോണും ടാബും കൈകളില്‍ വാഴുന്ന ഈ കാലത്ത് അപൂര്‍വമായൊരു കച്ചടതന്ത്രവുമായാണ് എന്‍ഡ്ലസ് എത്തുന്നത്. പതിയെ മേശയൊഴിയുന്ന ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ വിറ്റഴിച്ച് കോടികള്‍ സമ്പാദിക്കാമെന്നാണ് യു.എസിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഈ കമ്പനി വിചാരിക്കുന്നത്. അതിന് അവര്‍ കാരണവും വ്യക്തമാക്കുന്നുണ്ട്. ഗോളാകൃതിയില്‍ മുന്തിരിപ്പഴത്തിന്‍െറ രൂപത്തിലുള്ള ഡെസ്ക്ടോപ് പി.സിയാണ് അവരുടെ ചൂടപ്പം. ‘എന്‍ഡ്ലസ് മിനി’ എന്നാണ് പേരിട്ടിരിക്കുന്നത്. പാവങ്ങളെ കൈയിലെടുക്കാന്‍ വെറും 79 ഡോളര്‍ (ഏകദേശം 5200 രൂപ) ആണ് വിലയിട്ടിരിക്കുന്നത്. ഫെബ്രുവരി മുതല്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും. ലാസ്വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് മിനി പി.സി പുറത്തുകാട്ടിയത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിന്‍െറ എളുപ്പവും പി.സിയുടെ സൗകര്യവും ഇത് അനുഭവവേദ്യമാക്കും. ഹാര്‍ഡ് ഡ്രൈവില്‍ പ്രധാന വെബ്സൈറ്റുകള്‍ ശേഖരിച്ചിരിക്കുന്നതിനാല്‍ നെറ്റ് കണക്ഷനില്ളെങ്കില്‍ പോലും ഇതില്‍ അവ തുറക്കാന്‍ കഴിയും. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയുടെ പ്രശ്നവും പൈസക്കുറവും അലട്ടുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് എന്‍ഡ്ലസ് ചീഫ് എക്സിക്യുട്ടിവ് മാറ്റ് ഡാലിയോ പറയുന്നു.
വിദ്യാഭ്യാസ വിവരങ്ങള്‍, വിക്കിപീഡിയ ലേഖനങ്ങള്‍ എന്നിവയടക്കം 650 മെഗാബെറ്റ് കണ്ടന്‍റ് ഇതില്‍ ശേഖരിച്ചിട്ടുണ്ടാവും. ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇത് കാണാനും സേര്‍ച്ച് ചെയ്യാനും കഴിയും. ഇനി കമ്പ്യൂട്ടര്‍ നെറ്റുമായി കണക്ട് ചെയ്താല്‍ ഇവയുടെ പുതിയ വിവരങ്ങള്‍ ഡൗണ്‍ലോഡായി അപ്ഡേറ്റ് ചെയ്യപ്പെടും. മോണിട്ടറും കീബോര്‍ഡും മൗസും ഒപ്പമില്ലാത്ത ഈ പി.സിക്കായി അവ വില്‍ക്കുന്നതിലൂടെ ലാഭം നേടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മോണിട്ടറില്ളെങ്കില്‍ എച്ച്ഡിഎംഐ പോര്‍ട്ട് വഴി എല്‍സിഡി ടി.വിയുമായി ഘടിപ്പിച്ചാലും മതി. ലിനക്സ് അടിസ്ഥാനമായി എന്‍ഡ്ലസ് സൃഷ്ടിച്ച പ്രത്യേക ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. ഈ ഒ.എസ് ഏറെ സുരക്ഷിതമായതിനാല്‍ ആന്‍റി വൈറസ് സോഫ്റ്റ്വെയര്‍ പോലും ഇന്‍സ്റ്റാര്‍ ചെയ്യേണ്ട. 24 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവുമായാണ് അടിസ്ഥാന മോഡല്‍ എത്തുന്നത്. മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, നെറ്റ് കണക്ഷന് ഇതര്‍നെറ്റ് പോര്‍ട്ട്, ഒരു ജി.ബി റാം, എഎം ലോജിക് നാലുകോര്‍ എആര്‍എം കോര്‍ട്ടക്സ് എ5 പ്രോസസര്‍, 1.50 ജിഗാഹെര്‍ട്സ് മാലി 450 ഗ്രാഫിക്സ്, 3.5 എം.എം ഓഡിയോ ജാക്ക് എന്നിവയുണ്ട്. 32 ജി.ബി എസ്എസ്ഡി സ്റ്റോറേജുള്ള പതിപ്പിന് 99 ഡോളര്‍ (ഏകദേശം 6500 രൂപ) ആണ് വില. രണ്ട് ജി.ബി റാം, വൈ ഫൈ, ബ്ളൂടൂത്ത് എന്നിവയാണ് ഇതിന്‍െറ സവിശേഷതകള്‍. വേര്‍ഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ്, ഗെയിം എന്നിങ്ങനെ 100ഓളം അവശ്യ ആപ്ളിക്കേഷനുകള്‍ ഇതില്‍ മുന്‍കൂര്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.