രഞ്ജി ടീം പരിശീലകനെ  മാറ്റിയതില്‍ ദുരൂഹത

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം പരിശീലകന്‍ പി. ബാലചന്ദ്രനെ അപ്രതീക്ഷിതമായി സ്ഥാനത്തുനിന്ന് നീക്കിയ നടപടിയില്‍ ദുരൂഹത. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരുമായി നാല് പോയന്‍റ് വ്യത്യാസം മാത്രമുള്ളപ്പോഴാണ് ടീം പരിശീലകനെ ധിറുതിപിടിച്ച് മാറ്റാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. അണ്ടര്‍ 23 ടീം പരിശീലകന്‍ എം. രാജഗോപാലിനെ അസിസ്റ്റന്‍റ് കോച്ചായും നിയമിച്ചു.

ഗോവ, ആന്ധ്ര, ത്രിപുര, സര്‍വിസസ് തുടങ്ങിയ ടീമുകള്‍ക്കെതിരെയാണ് കേരളത്തിന് ശേഷിക്കുന്ന മത്സരം. ആന്ധ്ര മാത്രമാണ് കേരളത്തിന് ഭീഷണിയുയര്‍ത്തുന്ന ടീം. അഞ്ച് മത്സരങ്ങളില്‍നിന്ന് ഒരു തോല്‍വിയും നാല് സമനിലയുമുള്‍പ്പെടെ കേരളം 12 പോയന്‍റുമായി നാലാമതാണ്. 16 പോയന്‍റുമായി ഹരിയാനയും 15 പോയന്‍റ് വീതം ഹിമാചല്‍പ്രദേശും ആന്ധ്രയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാല് മത്സരങ്ങളില്‍ 12 പോയന്‍േറാടെ ത്രിപുരയാണ് കേരളത്തിന് മുന്നിലുള്ള മറ്റൊരു ടീം. 
ഗ്രൂപ്പിലെ പ്രബലരായ ഹിമാചല്‍പ്രദേശിനെതിരെയാണ് കേരളം തോല്‍വി വഴങ്ങിയത്. ശക്തരായ ഹൈദരാബാദ്, ഛത്തിസ്ഗഢ്, ഹരിയാന ടീമുകള്‍ക്കെതിരെയും ജമ്മു കശ്മീരിനെതിരെയും ഒന്നാം ഇന്നിങ്സ് ലീഡോടെയാണ് കേരളം പോയന്‍റ് സ്വന്തമാക്കിയത്. ഈ അവസ്ഥയില്‍ പരിശീലകനെ ധിറുതിപിടിച്ച് മാറ്റേണ്ട സാഹചര്യമില്ല. അപ്രതീക്ഷിതമായാണ് തന്നെ പരിശീലക ടീമില്‍നിന്ന് മാറ്റിയതെന്ന് പി. ബാലചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു പരിശീലകനെന്ന നിലയില്‍ തന്നെ വിലയിരുത്താനുള്ള സമയമായിട്ടില്ല. നാല് മത്സരങ്ങള്‍ അവശേഷിക്കുന്നു. നല്ല പ്രകടനം കാഴ്ചവെച്ചാല്‍ നോക്കൗട്ട് പ്രവേശനമെന്ന സ്വപ്നം അകലെയാവില്ല. തന്‍െറ പ്രകടനം മോശമായെന്ന വിലയിരുത്തലാണ് പുറത്താക്കാനുള്ള കാരണമായി പറയുന്നത്. അതില്‍ എനിക്കെതിര്‍പ്പില്ല. കേരളം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ടീം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നിലവില്‍ സി.കെ. നായിഡു ട്രോഫിയില്‍ മിന്നുംപ്രകടനം കാഴ്ചവെക്കുന്ന അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ടീമിന്‍െറ പ്രധാന താരങ്ങളായ ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, കെ.സി. അക്ഷയ് എന്നിവരെയാണ് രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, മനു കൃഷ്ണന്‍, നിഖിലേഷ് സുരേന്ദ്രന്‍, എം.ഡി. നിതീഷ് എന്നിവരെ ഒഴിവാക്കി. സി.കെ. അക്ഷയ് മാത്രമാണ് പുതുമുഖം. മറ്റു നാല് താരങ്ങള്‍ നേരത്തെ സീനിയര്‍ ടീമില്‍ അംഗങ്ങളായിരുന്നു. 
 
Tags:    
News Summary - Kerala cricket team coach P Balachandran dropped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.