ഫ്ളോറിഡ: അമേരിക്കയില്‍ ആദ്യമായി വിരുന്നത്തെിയ അന്താരാഷ്ട്ര 20ട്വന്‍റി മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് ഒരു റണ്‍സ് ജയം. 15,000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഫ്ളോറിഡയിലെ കുഞ്ഞന്‍ സ്റ്റേഡിയത്തില്‍ റണ്ണൊഴുകിയപ്പോള്‍ വിന്‍ഡീസ് ഉയര്‍ത്തിയ 246 എന്ന വിജയലക്ഷ്യത്തിന് ഒരു റണ്‍സ് അകലെ ഇന്ത്യ വീണു. അവസാന പന്തില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ നായകന്‍ എം.എസ്. ധോണിയെ പുറത്താക്കിയ ഡൈ്വന്‍ ബ്രാവോയാണ് വിന്‍ഡീസിന് നാടകീയ വിജയമൊരുക്കിയത്.
തോറ്റെങ്കിലും 20ട്വന്‍റിയില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറിന്‍െറ റെക്കോഡ് ഇന്ത്യ സ്വന്തമാക്കി. 20ട്വന്‍റിയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. സ്കോര്‍ വിന്‍ഡീസ് ആറിന് 245, ഇന്ത്യ നാലിന് 244.
എവിന്‍ ലൂയിസിന്‍െറ കന്നിസെഞ്ച്വറിക്ക് ലോകേഷ് രാഹുല്‍ (51 പന്തില്‍ പുറത്താകാതെ 110) അതേനാണയത്തില്‍ മറുപടി കൊടുത്തപ്പോള്‍ ജയം ഇന്ത്യ കൈപിടിയിലൊതുക്കുമെന്ന് തോന്നി. അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം മതിയെന്ന നിലയില്‍ നിന്നാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ടിന് തുടക്കമിട്ടത് രോഹിത് ശര്‍മയായിരുന്നു. ഏഴ് റണ്‍സെടുത്ത രഹാനെ മൂന്നാാം ഓവറില്‍ തന്നെ പുറത്തായെങ്കിലും 28 പന്തില്‍ നാല് വീതം സിക്സും ഫോറുമടിച്ച് 62 റണ്‍സെടുത്ത രോഹിത് ഇന്ത്യക്ക് മികച്ച അടിത്തറയേകി.
വൈസ് കാപ്റ്റന്‍ വിരാട് കോഹ്ലി (16) മടങ്ങിയശേഷമാണ് രാഹുല്‍ വിശ്വരൂപം പുറത്തെടുത്ത് ആഞ്ഞടിച്ച് തുടങ്ങിയത്. 46 പന്തില്‍ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയ രാഹുലിന്‍െറ ബാറ്റില്‍ നിന്ന് 12 ഫോറും അഞ്ച് സിക്സും പിറന്നു. ഇന്ത്യന്‍ താരത്തിന്‍െറ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ധോണി 24 പന്തില്‍ 43 റണ്‍സെടുത്തു. നേരത്തെ, സ്റ്റുവര്‍ട്ട് ബിന്നിയുടെ ഒരോവറില്‍ അഞ്ചു സിക്സര്‍ പറത്തിയ ലൂയിസ് 49 പന്തിലാണ് 100 റണ്‍സെടുത്ത് പുറത്തായത്. ചാള്‍സ് 33 പന്തില്‍ 79 റണ്‍സെടുത്തു. രണ്ടാം ട്വന്‍റി20ക്കിറങ്ങിയ ലൂയിസ് ഒമ്പതു സിക്സും അഞ്ചു ഫോറും പറത്തിയാണ് സെഞ്ച്വറിയിലത്തെിയത്. ബിന്നി എറിഞ്ഞ 11ാം ഓവറിലെ ആദ്യ അഞ്ചു പന്തും ഗാലറിയിലത്തെിച്ച ലൂയിസിന് അവസാന പന്തില്‍ രണ്ടു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.