ഇടിക്കൂട്ടിലെ ചക്രവര്‍ത്തിക്ക് വിട

ബോക്സിങ് റിങ്ങില്‍ ചിത്രശലഭത്തെ പോലെ പറന്നും തേനീച്ചയെ പോലെ ആക്രമിച്ചും എതിരാളികളെ കീഴടക്കിയ മുഹമ്മദ് അലിയുടെ ഓരോ ചലനവും താള നിബദ്ധമായിരുന്നു. അനായാസകരമായിരുന്ന നൃത്ത ചുവടുകള്‍ക്കൊടുവിലായിരുന്നു എതിരാളിയെ അടി തെറ്റിക്കുന്ന വമ്പന്‍ ഇടികള്‍ അലിയില്‍ നിന്ന് പിറന്നത്. ഓരോ ഇടിക്ക് ശേഷവും അലി അപ്രത്യക്ഷനാകുമെന്ന് എതിരാളികള്‍ പറഞ്ഞത് ആ ചുവടുവെപ്പിലെ മാസ്മരികതയും മുഷ്ടിയുടെ വേഗതയും കാരണമായിരുന്നു. അമേരിക്കയിലെ കെന്‍റക്കി പട്ടണത്തില്‍ ലൂയിസ് വില്ലയില്‍ ചിത്രകാരനായ കാര്‍ഷ്യസ് മാര്‍സ്യലസ് ക്ളേയുടേയും ഒഡേസാ ഗ്ളാഡി ക്ളേയുടേയും മൂത്തമകനായി 1942 ജനുവരി 17ന് ജനിച്ചു. മൂന്നുവട്ടം ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടിയ കരുത്തിന്‍െറ പ്രതീകം കൂടിയാണ് മുഹമ്മദ് അലി. 25 വര്‍ഷത്തിലധികം നീണ്ട കരിയറില്‍ നേടാവുന്നതെല്ലാം അലി സ്വന്തമാക്കി.

മൂന്ന് ലോക കിരീടങ്ങള്‍, എതിരാളികളെ നിലംപരിശാക്കിയിട്ടുള്ള മുന്നേറ്റങ്ങള്‍, ജോഫ്രേസിയറും ജോര്‍ജ് ഫോര്‍മാനുമൊക്കെയായി നടത്തിയ എക്കാലത്തേയും മികച്ച പോരാട്ടങ്ങള്‍, ഇതിനൊക്കെയായി അദ്ദേഹത്തിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതവും. 1960ല്‍ അദ്ദേഹത്തിന്‍െറ പതിനെട്ടാം വയസില്‍ കാഷ്യസ് ക്ളേ സ്വര്‍ണം നേടിയത് ഒളിമ്പിക്സ് ലോകത്തെ തന്നെ അത്ഭുതപ്പത്തെിയ കാര്യമാണ്. ജന്‍മനാടിന്‍െറ മാനം കാത്തവനെന്ന നിലയില്‍ സ്വന്തം നാട്ടില്‍ ഹൃദ്യമായ വരവേല്‍പ്പ് പ്രതീക്ഷിച്ച അലിക്ക് സാക്ഷിയാകേണ്ടി വന്നത് വേദനാജനകമായ കാഴ്ചകള്‍ക്കായിരുന്നു. ഒരു ഹോട്ടലില്‍വെച്ച് അലിയോട ് 'കറുത്ത വര്‍ഗക്കാരെ ഞങ്ങള്‍ പരിചരിക്കാറില്ല'എന്നുവരെ പറയുകയുണ്ടായി. അപമാനിതനായ ആ ഒളിമ്പ്യന്‍  താരം തനിക്ക് കിട്ടിയ സ്വര്‍ണ മെഡല്‍ പൊതുജനം നോക്കിനില്‍ക്കെ ഓഹിയോ നദിയിലേക്ക് വലിച്ചെറിയുകയുണ്ടായി.

ഈ സംഭവത്തിന് പിന്നാലെ ശത്രുക്കളുടെയും അനുയായികളുടെയും എണ്ണം ക്ളേക്കിന് ഒരു പോലെ വര്‍ധിക്കാന്‍ തുടങ്ങി. ഇതിനിടെ ഹലിജാ മുഹമ്മദിന്‍്റെ അനുയായി ആയി മാറി ക്ളേ. 1964ല്‍ സോണിലിസ്റ്റിനെ ഇടിച്ചിട്ട് ലോക കിരീടം നേടിയതിന് പിന്നാലെ മുഹമ്മദ് അലി കാഷ്യസ് ക്ളേ എന്ന പേരോട് കൂടി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. മുഹമ്മദ് അലി അമേരിക്കയില്‍ മുഴുവനും സഞ്ചരിച്ച് വര്‍ണ വിവേചനത്തിനെതിരെ പ്രസംഗിച്ചു. വര്‍ണ വിവേചനത്തിനും വംശീയ വാദത്തിനും വിയറ്റ്നാം യുദ്ധത്തിനുമെതിരെ പോരാടേണ്ടത് മനുഷ്യരെന്ന നിലയില്‍ വെള്ളക്കാരുടെയും കറുത്ത വര്‍ഗക്കാരുടെയും കടമയാണെന്ന ഉല്‍ബോധനമായിരുന്നു അലിയുടെ പ്രസംഗങ്ങളില്‍ മുഴുവനും.

1980കളുടെ തുടക്കത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗം അലിയെ വേട്ടയാടി തുടങ്ങിയെങ്കിലും ഒരു നിമിഷം പോലും അലി രോഗത്തിന് മുന്നില്‍ കീഴടങ്ങിയില്ല. അസുഖത്തിന്‍െറ നീരാളിപ്പിടിയിലാണെങ്കിലും മാനുഷിക പ്രവര്‍ത്തനങ്ങളുമായി അലി മരണത്തിന് മുമ്പുള്ള അവസാന നിമിഷം വരെ ലോകത്തിന് മുന്നില്‍ നിറഞ്ഞ് നിന്നു. അലിയുടെ മനുഷ്യവകാശ പോരാട്ടങ്ങളില്‍ ഉറ്റ സുഹൃത്തായും വഴികാട്ടിയായും  കൂടെ ഉണ്ടായിരുന്നത്  മാല്‍ക്കം എക്സ് ആയിരുന്നു. നാലു വിവാഹങ്ങളിലായി ഏഴ് പെണ്‍കുട്ടികളടക്കം ഒമ്പത് മക്കളാണ് അലിക്കുള്ളത്. മകള്‍ ലൈല അലി വനിതാ ബോക്സിങ്ങ് ചാമ്പ്യനാണ്.

ഒന്നുമില്ലായ്മയില്‍ നിന്ന് ലോകത്തെ കീഴ്പ്പെടുത്താന്‍ അലി താണ്ടിയ കനല്‍പഥങ്ങള്‍ അദ്ദേഹത്തിന്‍േറത് മാത്രമായിരുന്നു. അവ ഇപ്പോഴും എരിഞ്ഞ് കൊണ്ടേയിരിക്കുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.