ജിറോണയെ തളച്ച് ബെറ്റിസ്; ജയത്തോടെ റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത്

ലാലീഗയിൽ ഡിപോർട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ജിറോണയെ മറികടന്ന് ഒന്നാമതെത്തി. ജിറോണ-റയൽ ബെറ്റിസ് മത്സരം സമനിലയിൽ (1-1) പിരിഞ്ഞതോടെയാണ് തുല്യപോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ വ്യത്യാസത്തിൽ റയൽ ഒന്നാമതെത്തിയത്. റയലിനും ജിറോണക്കും 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണുള്ളത്. 38 പോയിന്റുമായി ബാഴ്സലോണയാണ് മൂന്നാമത്.

ഡിപോർട്ടീവോ അലാവസിന്റെ തട്ടകമായ മെൻഡിസോറോറ്റ്സ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി സമയത്താണ് റയൽ വിജയഗോൾ നേടുന്നത്. റയലിന്റെ പ്രതിരോധതാരം ലൂക്കാസ് വാസ്ക്വസാണ് ഹെഡറിലൂടെ ഗോൾ കണ്ടെത്തുന്നത്. കളിയുടെ 54ാം മിനിറ്റിൽ റയൽ പ്രതിരോധ നിരയിലെ നാച്ചോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്തായി ചുരുങ്ങിയ ടീമിന് അന്തിമവിസിലിന് തൊട്ടുമുൻപാണ് വാസ്ക്വസിന്റെ ഗോളെത്തുന്നത്.

അതേ സമയം, ലാലീഗയിൽ അത്ഭുത കുതിപ്പ് തുടരുന്ന ജിറോണ എഫ്.സിയുടെ തേരോട്ടത്തിന് ചെക്ക് വെച്ചത് (1-1) റയൽ ബെറ്റിസായിരുന്നു. റിയൽ ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 39ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ജിറോണ ലീഡെടുക്കുന്നത്. സ്ട്രൈക്കർ ആർതം ഡോവ്ബികാണ് ഗോൾ നേടിയത്.

എന്നാൽ 88ാം മിനിറ്റിൽ ബെറ്റിസിന്റെ അർജന്റീനൻ ഡിഫൻഡർ ഹെർമ്മൻ പെസ്സെല മറുപടിഗോൾ നേടി. വിജയഗോളിനായി ജിറോണ അവസാനം വരെ പോരാടിയെങ്കിലും വിഫലമായി. ഇതോടെ പോയിന്റ് ടേബ്ളിൽ നിന്ന് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് റയൽ ബെറ്റിസ്. 

Tags:    
News Summary - Real Betis beat Girona; Real Madrid is back on top with the win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.