ദോഹ: നഗരത്തിരക്കിലെ അൽ ഷമൽ റോഡിലൂടെ 40 കിലേമീറ്ററോളം കിലോമീറ്റർ യാത്ര. കെട്ടിടങ്ങളും മണൽപ്പരപ്പുകളും പിന്നിട്ട് അൽ ഖോറിലെത്തിയാൽ കൂടാരം പോലെ വലിയൊരു കളിത്തട്ട് മുന്നിൽ തെളിയുകയായി. അവിടേക്കുള്ള ഉപറോഡിലേക്ക് പ്രവേശിക്കുന്നതോടെ കാണുള്ള കാഴ്ചകൾ മുമ്പു കണ്ടതിന്റെ നേർവിപരീതമാണ്. വളഞ്ഞുപുളഞ്ഞ റോഡ് തുറക്കുന്ന വഴികളിൽ പച്ചപ്പ് തെളിഞ്ഞുനിൽക്കുന്നു.
പാർക്കിങ് ഏരിയ കഴിയുന്നതും പിന്നീട് വിശാലമായ പച്ചപ്പുൽത്തകിടിയും മരങ്ങളും. കടുത്ത വേനൽചൂടിനിടയിലും തണുത്ത കാറ്റ്. ഏക്കറുകണക്കിന് വിശാലമായ മനോഹര ലാൻഡ്സ്കേപ്പ്. പാർക്കിന്റെ ഒത്ത നടുവിലാണ് ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന അൽബെയ്ത്ത് സ്റ്റേഡിയം. ലോകത്തെ ആദരപുരസ്സരം വരവേൽക്കാൻ ഖത്തർ അത്രമേൽ മനോഹാരിതയിൽ കെട്ടിയുയർത്തിയ അഭിമാന സ്തംഭം.
ഗോത്രവംശജരായ ബദവികളുടെ ടെന്റിനെ അനുസ്മരിപ്പിക്കുന്ന നിർമിതിയാണ് അൽബെയ്ത്തിന്റെ ഹൈലൈറ്റ്. എന്നാൽ, സ്റ്റേഡിയത്തോടൊപ്പം അതിന്റെ ദൃശ്യഭംഗിയാർന്ന പരിസരവും ഏറെ കൈയടി നേടുകയാണിപ്പോൾ. ജോഗിങ്, സൈക്കിൾ ട്രാക്കുകളും ഫിറ്റ്നസ് സെന്ററുകളുമൊക്കെച്ചേർന്നതാണ് സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടം. ഈ ഉദ്യാനത്തിൽ കുളവും അവിടെ നീന്തിത്തുടിക്കാൻ താറാവുകളുമൊക്കെയുണ്ട്. 'മരുഭൂമിയിലെ മരുപ്പച്ച' എന്ന ആശയം അടിസ്ഥാനമാക്കിയായിരുന്നു നിർമിതി. ലോകകപ്പിന്റെ കൗണ്ട്ഡൗൺ ദിനങ്ങളിൽ ഖത്തറിലെത്തിയ ആരാധകരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ സ്റ്റേഡിയം.
ഉദ്ഘാടന മത്സരത്തിന് അൽ ഖോറിലെത്തുന്ന കാണികൾക്ക് നവ്യമായ അനുഭവമായി മാറാൻ കാത്തിരിക്കുകയാണ് അൽ ബെയ്ത്ത്. ദോഹയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഈ കളിത്തട്ടിന് 60000 കാണികളെ ഉൾക്കൊള്ളാനാകും. ലോകകപ്പിനുശേഷം പലവിധ രൂപമാറ്റങ്ങൾക്ക് അൽബെയ്ത്ത് വിധേയമാകും. അപ്പർ ടയർ ടൂർണമെന്റിനുശേഷം അപ്രത്യക്ഷമാകും. ഖത്തറിലും വിദേശത്തുമടക്കമുള്ള മറ്റു കളിയിട നിർമാണങ്ങൾക്കായി സീറ്റുകൾ ഉപയോഗിക്കും.
സ്കൈ ബോക്സ് ലെവൽ ഫൈവ് സ്റ്റാർ ഹോട്ടലായി മാറും. ഷോപ്പിങ് സെന്ററുമുണ്ടാകും. ഫുഡ് കോർട്ട്, ജിം, മൾട്ടിപർപ്പസ് ഹാൾ എന്നിവയും സജ്ജീകരിക്കും. സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലും ഇതോടനുബന്ധിച്ച് തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.