2002ലെ ലോകകപ്പ് മുതലാണ് സെനഗാൾ ടീമിനെ ശ്രദ്ധിച്ചുതുടങ്ങിയത്. ആദ്യമായി ലോകകപ്പിന് അവസരം ലഭിച്ച, 2002ൽ വൻ അട്ടിമറികൾ കാഴ്ചവെച്ച് ക്വാർട്ടർ വരെ എത്തിയ സെനഗാൾ ടീമിന്റെ കളി അന്ന് മനസ്സിൽ കയറി. പിന്നെ അതെന്റെ ഇഷ്ട ടീമുകളിലൊന്നായി. സെനഗാളിന്റെ ഓരോ കളിയും ടി.വിയിൽ കണ്ടിരിക്കൽ പതിവായി. സെനഗാൾ ടീമിന്റെ മികച്ച പ്രകടനത്തിനാണ് ആ ലോകകപ്പ് സാക്ഷ്യം വഹിച്ചത്.20 വർഷങ്ങൾക്കിപ്പുറം ഖത്തറിൽ ലോകകപ്പിന് ആരവം ഉയരുമ്പോഴും സെനഗാളിനോടുള്ള ഇഷ്ടം അതേപോലെ ഉള്ളിലുണ്ട്. വമ്പന്മാർക്കിടയിൽ അത്ര ശ്രദ്ധേയരല്ലാത്ത സെനഗാൾ അട്ടിമറി തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരിൽനിന്ന് വീണ്ടും അത്ഭുതങ്ങൾക്കായി കാത്തിരിക്കുന്നു.
പഴയതു പോലെയല്ല, യൂറോപ്പിലെ പ്രമുഖ ടീമുകളിൽ കളിക്കുന്ന പ്രതിഭാധനരായ നിരവധി പേർ ഇന്ന് സെനഗാൾ ടീമിലുണ്ട്. ആർക്കും വെല്ലുവിളി ഉയർത്തുന്ന ഒരു ടീമായി സെനഗാളിനെ ഉയർത്തിക്കൊണ്ടുവന്നതിൽ കോച്ച് ആലിയോ സിസ്സേ എന്ന മുൻ സെനഗാൾ താരം വിജയിച്ചിട്ടുണ്ട്. ആ പരിശീലന മികവ് ഇത്തവണ കളിക്കളത്തിൽ തെളിയും. ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ സെനഗാൾ, തങ്ങളുടെ വരവ് തെളിയിച്ചുകഴിഞ്ഞു.
കംപ്ലീറ്റ് ഫുട്ബാളർ എന്നറിയപ്പെടുന്ന മുന്നേറ്റനിരയിലെ താരം സാദിയോ മാനെയാണ് സെനഗാൾ ടീമിലെ എന്റെ ഇഷ്ടതാരം. ആഫ്രിക്കൻ ഫുട്ബാളിന്റെ കരുത്തും പ്രതിഭയും സമ്മേളിക്കുന്ന ആ കാലുകളിലാകും സെനഗാളിന്റെയും പ്രതീക്ഷ. ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയർ പുരസ്കാരവും ബാലൻ ഡി ഓർ പരിഗണനപ്പട്ടികയിൽ രണ്ടാം പേരുകാരനുമായ മാനെയെ ഖത്തറിന്റെ കളിക്കളത്തിൽ കാണാൻ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകത്തിനൊപ്പം ഈയുള്ളവനും. സെനഗാളിന് കൂടുതൽ ഗോൾ നേടിയ താരമായ മാനെ നേടുന്ന ഗോളുകളും മറ്റുള്ളവരെക്കൊണ്ട് ഗോളടിപ്പിക്കാനുള്ള ശ്രമങ്ങളും ടീമിന്റെ മുന്നോട്ടുള്ള വഴിയിൽ നിർണായകമാകും.മാനെയെ ഇഷ്ടപ്പെടാൻ വേറെയും കാരണങ്ങളുണ്ട്. കളിക്കളത്തിന് പുറത്ത് അദ്ദേഹം നടത്തുന്ന ഇടപെടലുകളാൽ ആണത്.
സാമൂഹിക പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ഫുട്ബാൾ താരം മിന്നും പ്രകടനം കാഴ്ചവെക്കുമ്പോഴും തന്റെ ജന്മനാടായ ബംബാലിയിൽ ആശുപത്രിയും നിരവധി സ്കൂളുകളും നിർമിച്ചുനൽകുകയുണ്ടായി.സെനഗാളിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാനെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് പ്രഥമ സോക്രട്ടീസ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.എല്ലാ ലോകകപ്പുകളിലും പ്രതീക്ഷിക്കാത്ത മുന്നേറ്റവുമായി കറുത്ത കുതിരകളായി മാറുന്ന ചില ടീമുകൾ പ്രത്യക്ഷപ്പെടാറുണ്ട്.സാദിയോ മാനെയുടെ നേതൃത്വത്തിൽ സെനഗാൾ ആയിരിക്കും ഖത്തറിൽ ആ അത്ഭുത നീക്കങ്ങളുമായി ഫുട്ബാൾ ആരാധകരുടെ മനംനിറക്കുക. ആ കാഴ്ചക്കായി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.