വലകുലുക്കി വലൻസിയ; ഖത്തർ രണ്ട് ഗോളിന് പിറകിൽ

ദോഹ: കാൽപന്തുകളിയുടെ വിശ്വമേളക്ക് ഖത്തറിൽ തുടക്കമായ​പ്പോൾ ആദ്യ പകുതിയിൽ ആതിഥേയർ രണ്ട് ഗോളിന് പിറകിൽ. എക്വഡോർ ക്യാപ്റ്റൻ എന്നർ വലൻസിയയാണ് ഇരട്ട ഗോളിലൂടെ ഖത്തറിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. മൂന്നാം മിനിറ്റിൽ തന്നെ വലൻസിയ ആതിഥേയരുടെ വലയിൽ പന്തെത്തിച്ചെങ്കിലും നീണ്ട വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, തുടരെയുള്ള ആക്രമണങ്ങളിലൂടെ ഇക്വഡോർ കളി വരുതിയിലാക്കുകയും 15ാം മിനിറ്റിൽ ലോകകപ്പിലെ ആദ്യ ഗോളുമായി വലൻസിയ കണക്കു തീർക്കുകയും ചെയ്തു. ഗോളിനടുത്തെത്തിയ താരത്തെ ഖത്തർ ഗോൾകീപ്പർ സാദ് അൽഷീബ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ തന്നെ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയം ഒന്നടങ്കം നിശ്ശബ്ദമായി. ഫൗളിന് ഗോൾകീപ്പർ മഞ്ഞക്കാർഡും വാങ്ങി.

19ാം മിനിറ്റിലും ഗോളിനടുത്തെത്തിയെങ്കിലും ഇക്വഡോർ താരത്തിന്റെ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22ാം മിനിറ്റിൽ വലൻസിയയെ ഫൗൾ ചെയ്തതിന് ആതിഥേയരുടെ സൂപ്പർ താരം അൽമോസ് അലിയും മഞ്ഞക്കാർഡ് വാങ്ങി. 31ാം മിനിറ്റിൽ വലയൻസിയ വീണ്ടും വലകുലുക്കി. എയ്ഞ്ചലോ പ്രസിയാഡോ വലതു വിങ്ങിൽനിന്ന് നൽകിയ മനോഹരമായ ക്രോസ് തകർപ്പൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 36ാം മിനിറ്റിൽ ഖത്തർ മൂന്നാം മഞ്ഞക്കാർഡും വാങ്ങി. ഇത്തവണ അപകടകരമായ ഫൗളിന് കരിം ബൗദിയാഫിനായിരുന്നു ശിക്ഷ. 41ാം മിനിറ്റിലാണ് ഖത്തറിന്റെ മികച്ചൊരു മുന്നേറ്റം കണ്ടത്. അക്രം ആരിഫ് പന്തുമായി ഇക്വഡോർ ബോക്സിലേക്ക് കയറിയെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഖത്തറിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ അൽമോസ് അലി അവസരം പാഴാക്കി.

Tags:    
News Summary - Valencia shake the net; Qatar two goals behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.