ദോഹ: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുത്തേക്കുമെന്ന് സൂചന. ഖത്തർ സമയം വൈകുന്നേരം അഞ്ചു മണി (ഇന്ത്യൻ സമയം രാത്രി 7.30) മുതൽ അൽബെയ്ത് സ്റ്റേഡിയത്തിലാണ് 22ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. രാത്രി ഏഴിനാണ് (ഇന്ത്യൻ സമയം രാത്രി 9.30) ഉദ്ഘാടന മത്സരം. വർണാഭമായ ഉദ്ഘാടന ചടങ്ങിനും ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലെ മത്സരത്തിനും ഉപരാഷ്ട്ര പതി ജഗ്ദീപ് ധൻകർ സാക്ഷിയാവും.
മധ്യപൂർവേഷ്യ ആദ്യമായി വേദിയാവുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്ര നേതാക്കളാണ് അതിഥികളായി പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് തിങ്കളാഴ്ച ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വീകരണവും ഒരുക്കിയിട്ടുണ്ട്. അൽ വക്റയിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലാണ് സ്വീകരണം.
ലോകകപ്പ് ആവേശത്തിൽ പങ്കുചേരാനും വിവിധ മത്സരങ്ങൾക്ക് സാക്ഷിയാവാനുമായി കേരളത്തിൽ നിന്നും മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ വൻ വി.ഐ.പി നിരയാണ് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.