റിയാദ്: ലുസൈൽ സ്റ്റേഡിയത്തിൽ കളി മുന്നേറവെ തന്റെ ടീമിനായി ആകാശത്തിലെ നക്ഷത്രങ്ങൾ അണിനിരന്നതായി അർജന്റീനക്കെതിരെ സൗദി ടീമായ ഗ്രീൻ ഫാൽക്കൺ നേടിയ തകർപ്പൻ വിജയത്തിന്റെ ശിൽപിയായ ഹെർവ് റെനാർഡ് പറഞ്ഞു. രണ്ടുതവണ ലോക ചാമ്പ്യൻമാരായ അർജന്റീനക്കെതിരായ സൗദി ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചതിനുശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് മുഖ്യ പരിശീലകൻ ഇപ്രകാരം പറഞ്ഞത്.
'36 മത്സരങ്ങളിൽ തോൽക്കാതെ കളിച്ചാണ് അർജന്റീന ഇവിടെയെത്തിയത്. അവർ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരാണ്. അതിശയനീക്കങ്ങൾ നടത്തുന്ന കളിക്കാർ അവർക്കുണ്ട്. പക്ഷേ, ഇത് ഫുട്ബാളാണ്. ചിലപ്പോൾ തികച്ചും അതിശയകരമായ കാര്യങ്ങൾ സംഭവിക്കാം' -ഹെർവ് പറഞ്ഞു.
'തന്ത്രപരമായി ഞങ്ങൾ ആദ്യ പകുതിയിൽ മികച്ച പ്രകടനത്തിലായിയിരുന്നില്ല. രണ്ടാമത്തെ ഗോൾ തടുക്കാൻ കഴിയാതിരുന്നെങ്കിൽ കളി അവസാനിക്കുന്നതിന് തുല്യമായ അവസ്ഥയാകുമായിരുന്നു. ആദ്യ പകുതിയിൽ വേണ്ടത്ര നിശ്ചയദാർഢ്യത്തിലല്ല ടീം എന്നതിനാൽ ഞാൻ സന്തുഷ്ടനുമായിരുന്നില്ല' -അദ്ദേഹം തുടർന്നു.
'എന്നാൽ, കളി പുരോഗമിക്കവേ ആകാശതാരകങ്ങളെല്ലാം ഞങ്ങൾക്കായി അണിനിരന്നു. ഫുട്ബാളിൽ അത്ഭുതങ്ങളും ചിലപ്പോൾ സംഭവിക്കാം. നിങ്ങളുടെ എതിരാളി ഒരുപക്ഷേ മികച്ച ഫോമിലായിരിക്കില്ല. സൗദി അറേബ്യക്കെതിരെ കളിക്കുമ്പോൾ ലയണൽ മെസ്സിയുടെ ആന്തരിക പ്രചോദനം ബ്രസീലുമായി കളിക്കുന്നതുപോലെയാവില്ല. ഫുട്ബാളിൽ ഇത് സാധാരണമാണ്.
എന്നാൽ, സൗദിയെ സംബന്ധിച്ചിടത്തോളം ഫുട്ബാളിൽ എന്നെന്നേക്കും നിലനിൽക്കുന്ന ചരിത്രം ഞങ്ങൾ സൃഷ്ടിച്ചു. പക്ഷേ, അപ്പോഴും ഞങ്ങൾ മുന്നോട്ടാണ് നോക്കുന്നത്. മുന്നിൽ രണ്ടു ഗെയിമുകൾ ഉണ്ട്. അത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. മൂന്നു മത്സരങ്ങളിൽ ആദ്യത്തേത് ജയിക്കാം. എന്നാൽ, ചാമ്പ്യന്മാരാകാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ആദ്യ മത്സരത്തിൽ തോൽക്കുന്നവർക്ക് തുടർന്ന് ജയിക്കുകയും ചെയ്യാം. അർജന്റീനക്ക് ലോകകപ്പ് നേടാം. ഫുട്ബാളിൽ അതൊക്കെ സാധ്യമാണ്' -ഹെർവ് ചൂണ്ടിക്കാട്ടി.
സൗദി ടീം ക്യാപ്റ്റൻ സൽമാൻ അൽ ഫറാജ് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ലെന്ന സൂചനയും റെനാർഡ് നൽകി. ഈ ടൂർണമെന്റിൽ മറ്റൊരു മത്സരം കളിക്കുന്നത് അൽഫറാജിന് ബുദ്ധിമുട്ടായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്തുണ്ടായ തോളിലെ പരിക്കിനെ മറികടന്നാണ് സൗദി ദേശീയ ടീമിലെ നെടുംതൂണുകളിലൊരാളായ 33കാരൻ ഫറാജ് അർജന്റീനക്കെതിരായ കടുപ്പമേറിയ മത്സരത്തിനെത്തിയത്. എന്നാൽ, മത്സരം അരമണിക്കൂർ പിന്നിട്ടശേഷം കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റി നവാഫ് അൽആബിദിനെ ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.