കണ്ണൂർ: 'മേഴ്സി' കപ്പും കൊണ്ടേ പോകൂവെന്നും കളരിയഭ്യാസം ഫുട്ബാളിൽ വളരെയധികം സഹായകമാണെന്നുമുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മീഡിയവണിന്റെ പ്രത്യേക പരിപാടി 'പന്തുമാല'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർജന്റീനയാണ് നമ്മുടെ ടീം. അർജന്റീന ഫുട്‌ബാൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടർച്ചയായി കായികപ്രേമികൾക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകർഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''മേഴ്സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്‌ബാൾ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകൾ ഉയർന്നുവരട്ടെ''.
ചെറുപ്പത്തിൽ നന്നായി ഫോർവേഡ് കളിച്ചിട്ടുണ്ട്. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാൾ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടിൽ കിടക്കുന്ന ബാൾ വളരെ അനായാസേന എതിരാളികളുടെ കൈയിൽനിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും കളരിയഭ്യാസം വളരെ സഹായകമാണ്. മറഡോണയുടെ ഫുട്‌ബാൾ രീതി എതിരാളികളെ കവച്ചുവെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കേരള രാഷ്ട്രീയം ഒരു ഫുട്ബാൾ മൈതാനമാണെങ്കിൽ താൻ ഫോർവേഡായിരിക്കും. പ്രതിരോധിക്കലല്ല, കടന്നടിച്ച് മുന്നേറും. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച്, അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്‌ബാൾ കളിയിൽനിന്ന് പിന്നോട്ടുവന്നെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.