ദോഹ: ഗ്രൂപ് എയിൽ ആതിഥേയരായ ഖത്തറിനെതിരായ മത്സരം ആദ്യപകുതി പിന്നിടുമ്പോൾ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാൾ ഒരു ഗോളിന് മുന്നിൽ. ബൊലെയ് ദിയയാണ് (41) സെനഗാളിനായി ഗോൾ നേടിയത്.
ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും സെനഗാൾ മുന്നിട്ടുനിന്നു. എന്നാൽ, മുന്നേറ്റങ്ങളെല്ലാം ഖത്തർ പ്രതിരോധിച്ചു. 28ാം മിനിറ്റിൽ സെനഗാൾ പ്രതിരോധ താരം യൂസുഫ് സബാലിക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 41ാ മിനിറ്റിൽ ഖത്തർ പ്രതിരോധ താരം ബൗലേം ഖൗഖിയുടെ പിഴവാണ് ഗോളിലേക്കെത്തിയത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് കൃത്യമായ കണക്ടറ്റ് ചെയ്യാൻ ഖൗഖിക്ക് കഴിഞ്ഞില്ല.
ഈസമയം ബോക്സിനുള്ളിലുണ്ടായിരുന്ന ബൊലെയ് ദിയ അവസരം മുതലെടുത്ത് പന്ത് വലയിലെത്തിച്ചു. ആദ്യ മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ നിരാശയോടെയാണ് ഇരു ടീമുകളും നിർണായകമായ രണ്ടാം അങ്കത്തിന് അൽ തുമാമ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ഖത്തർ 5-3-2 ഫോർമാറ്റിലും സെനഗാൾ 4-4-2 ഫോർമാറ്റിലുമാണ് കളിക്കുന്നത്.
ഖത്തർ എക്വഡോറിനോടും സെനഗൽ നെതർലാൻഡ്സിനോടും രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ആതിഥേയരായ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നതെങ്കിൽ, ഖത്തറിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കുകയാണ് സെനഗലിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.