ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം, ഗോൾവേട്ടയിൽ പെലെക്കൊപ്പം; എംബാപ്പെക്കുമുണ്ട് നേട്ടങ്ങളുടെ പട്ടിക
ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് ഷൂട്ടൗട്ടിൽ പരാജയം രുചിച്ചെങ്കിലും കിലിയൻ എംബാപ്പെ എന്ന 23കാരൻ ഫ്രാൻസിനായി നടത്തിയ പോരാട്ടവീര്യം കളി കണ്ടവരാരും മറക്കില്ല. 80 മിനിറ്റോളം അർജന്റീന താരങ്ങൾ പൂട്ടിയിട്ട താരം പിന്നീടങ്ങോട് കത്തിക്കയറുകയായിരുന്നു. എംബാപ്പെയുടെ മനോഹര ഗോളുകളാണ് കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീട്ടിയത്.
എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഫ്രഞ്ചുകാരൻ, ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഇതിന് മുമ്പ് ഫൈനലിൽ ഹാട്രിക് നേടിയത് ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റ് മാത്രമാണ്. ജർമനിക്കെതിരെ 1966ലായിരുന്നു അത്. ലോകകപ്പ് ഫൈനലുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ഇനി എംബാപ്പെയാണ്. 2018ലെ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ 4-2ന് വിജയിച്ച് ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഒരു ഗോൾ നേടിയ അദ്ദേഹത്തിന്റെ സമ്പാദ്യം ഇപ്പോൾ നാലായി.
രണ്ട് ലോകകപ്പുകളിലായി 14 മത്സരങ്ങളിൽ 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ച എംബാപ്പെ ഇക്കാര്യത്തിൽ പെലെയുടെ റെക്കോഡിനൊപ്പവുമെത്തി. നിലവിൽ ഗോൾവേട്ടക്കാരിൽ ആറാമതാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.