ജിദ്ദ: ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിൽ അർജൻറീനക്കെതിരെ നേടിയ വിജയത്തിൽ സൗദി ടീമിനെ മന്ത്രിസഭ അഭിനന്ദിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ദേശീയ ടീമിന്റെ ചരിത്രവിജയത്തിൽ മന്ത്രിസഭ അഭിനന്ദിച്ചത്.
ദേശീയ ടീം അതേ ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയും ലോകകപ്പിൽ യാത്ര തുടരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വിജയത്തിൽ അഭിനന്ദനങ്ങൾ നേർന്ന സഹോദര-സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും മന്ത്രിസഭ നന്ദി പറഞ്ഞു.
വിവിധ മേഖലകളിലെ വികസനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും ഏകീകരണത്തിന് സംഭാവന നൽകുന്ന വിധത്തിൽ സൗഹൃദ രാജ്യങ്ങളുമായി ആശയവിനിമയം നടത്താനും ബന്ധം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്റെ താൽപര്യം മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയിൽ നടന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഫലങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
ആഗോള സാമ്പത്തിക ഭൂപടത്തിൽ അഭിമാനകരവും സുപ്രധാനവുമായ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സൗദിയെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് കഴിഞ്ഞതായും യോഗം വിലയിരുത്തി.
രാജ്യങ്ങളുടെ സഹകരണം ഏകീകരിക്കുന്നതിലും ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ച നിരക്ക് വർധിപ്പിക്കുന്നതിലും നേതാക്കളെടുത്ത തീരുമാനങ്ങൾ നല്ല ഫലങ്ങൾ സംഭാവന ചെയ്യുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.