ആനന്ദാതിരേകത്താല്‍ പ്രണയകലയിലേര്പ്പെടുന്ന കമിതാക്കളെ പോലെയാണ് ആദ്യപകുതിയില്‍ ബ്രസീല്‍ പന്ത് തട്ടിയത്. ആ കളിയില്‍ ആനന്ദമുണ്ട്, പരസ്പരയിണക്കമുണ്ട്, ഒരാള്‍ മറ്റൊരാളില്‍ സാക്ഷാത്കരിക്കപ്പെടുന്നുണ്ട്. ഏറ്റവും പൈങ്കിളിയായി ചിന്തിച്ചാല്‍ ബ്രസീലിന്റെ ആദ്യപകുതിയെ ഇങ്ങനെ വിലയിരുത്താം.
ജപ്പാനും പുറത്തായതോടെ ഏക ഏഷ്യന്‍ പ്രതീക്ഷയായ കൊറിയ അതിശക്തരായ ബ്രസീലിനെതിരെയുള്ള കളിയെ എങ്ങനെ സമീപിക്കും എന്നതായിരുന്നു എന്റെ കൗതുകം. പക്ഷെ, നെയ്മര്‍ കൂടി ആദ്യ പതിനൊന്നില്‍ വന്നതോടെ വന്നശീകരണസ്വഭാവം കൈവരിച്ച ബ്രസീല്‍ എല്ലാ പ്രതീക്ഷകളേയും തച്ചുടച്ചാണ് കരുനീക്കങ്ങള്‍ നടത്തിയത്.
അതിവേഗത്തില്‍ ഓണ്‍ ദ ബോള്‍- ഓഫ് ദ ബോള്‍ ഓട്ടങ്ങളിലൂടെയും, പന്തിന്റെ കൈമാറ്റങ്ങളിലൂടെയും അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊറിയയെ നിലത്ത് നിര്‍ത്തിയില്ല. കൂട്ടായും, വ്യക്തിഗതമായും മാര്‍ക്ക ചെയ്യാന്‍ പറ്റാത്തവിധം ബ്രസീല്‍ താരങ്ങള്‍ കളത്തില്‍ ഒഴുകിപ്പരന്ന് പന്തുതട്ടി. ഓരോ ഇടവേളകളിലും കൃത്യമായി ഗോള്‍ കണ്ടെത്താനും അവര്‍ക്കായി. സംഭവബഹുലമായ നാല് ഗോളുകള്‍ നേടിയ ആദ്യപകുതിയുടെ ആത്മവിശ്വാസത്തില്‍ കളിയെ ബ്രസീല്‍ പൂര്‍ണ്ണമായും തങ്ങളുടേതാക്കി മാറ്റി.
വിനീഷ്യസ് ജൂനിയര്‍ ആക്രമണനിരയിലുണ്ടാക്കുന്ന സ്വാധീനമാണ് ഏറ്റവും പ്രസക്തം. ആദ്യഗോളിന്റെ ഫിനിഷിങിലെ മൂര്‍ച്ഛ തന്നെ ഉദാഹരണം. മധ്യനിരയില്‍ നിന്ന് ഏത് നിമിഷവും പന്ത് സ്വീകരിക്കാനുള്ള തയ്യാറാവലും ഓണ്‍ ദ ബോള്‍ റണ്ണുകളും, അപകടകരമായ ക്രോസ് ഡെലിവറികളുമെല്ലാം വിനീഷ്യസ് ഏറ്റവും മികച്ച വിങ്ങറാക്കി മാറ്റുന്നുണ്ട്.
ഇത്ര വലിയ വിഭവശേഷിയെ ഒരു ടീം യൂണിറ്റിലേക്ക് വേഷപ്പകര്ച്ചയാക്കല് മാത്രമേ ടിറ്റേക്ക് ചെയ്യാനുണ്ടാവൂ എന്ന് തോന്നിപ്പിക്കും വിധം ലളിതമായാണ് ബ്രസീല്‍ കൊറിയയെ തലങ്ങും വിലങ്ങും ആക്രമിച്ചത്. മൂന്നാം ഗോളിന് തിയാഗോ റിച്ചാലിസണിന് നല്കിയ ആ മിന്നല്‍വേഗമുള്ള പാസിലുണ്ട് ബ്രസീലിന്റെ കളിയുടെ ജാതകം. പുതിയ രീതിയില്‍ ഗോളടിക്കാന്‍ ശ്രമിക്കുന്ന പക്വേറ്റയും, നെയ്മറുമെല്ലാം ചേര്‍ന്ന് കൊറിയയെ നിഷ്പ്രഭരാക്കി.
ദക്ഷിണ കൊറിയയെ സംബന്ധിച്ച് രണ്ടാം പകുതിയിലാണ് അവര്‍ ഭേദപ്പെട്ട പ്രകടനത്തിലേക്ക് വന്നത്. ബ്രസീല്‍ ആക്രമണങ്ങളെയെങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തക്കപ്പുറത്ത് പ്രത്യാക്രമണസാധ്യതകളെ തുറക്കാന്‍ അവര്‍ക്കായില്ല. ലോങ് ബോളുകളിലൂടെ ചില മിന്നലാട്ടങ്ങള്‍ നടത്തിയതിനൊടുവിലാണ് ആ അനുശോചനഗോള് നേടിയത്.
ബ്രസീല്‍ മധ്യനിര തന്നെ നിരന്തരമായി പന്തുകള്‍ നേടിയതിനാല്‍ ഓര്‍ഗനൈസ്ഡായ ഒറ്റ നീക്കം പോലും വന്നില്ലെന്നതാണ് സാരം. എന്നിരുന്നാലും ബ്രസീലിനെ രണ്ടാം പകുതിയില്‍ ഗോളിലേക്കെത്തിച്ചില്ല എന്നത് കൊറിയയെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.