മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന ഫുട്ബാൾ ആരാധകരെ ഒമാനിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുൽത്താനേറ്റ് സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. വിസക്ക് 60 ദിവസത്തെ സാധുതയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്. കേണൽ അഹ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചിരുന്നു. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. ഖത്തർ ലോകകപ്പ് വേദികളിലേക്കുള്ള പ്രവേശന പാസും വിദേശത്തു നിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും ലോകകപ്പ് വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ് ഹയ്യ കാർഡ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് ഫാൻ ഐഡി കാർഡായ ഹയ്യക്ക് അപേക്ഷിക്കേണ്ടത്. മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ മസ്കത്ത്, സലാല അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്കും ടൂറിസം മേഖലക്കും കൂടുതൽ കരുത്തേകുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. വിവിധ ഗവർണറേറ്റുകളിലെ 11 വിലായത്തുകളിലായി 200 റിസോർട്ടുകളും 20,000ത്തിലധികം ഹോട്ടൽ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം വിവിധ പരിപാടികളും നടത്തും.
ആരാധകരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ
അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാൻ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കുന്ന പ്രധാന നഗരമായി മസ്കത്തിനെ മാറ്റും. ഇതിന്റെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നവംബർ 20 മുതൽ ഡിസംബർ 18വരെ ഫുട്ബാൾ ഫെസ്റ്റിവൽ നടത്തും. ഫുട്ബാൾ ആരാധകരെയും അവരുടെ കുടുംബങ്ങളെയും ലോകകപ്പുമായി അടുപ്പിക്കുന്നതിന് ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒരുക്കുക. ഒ.സി.ഇ.സിയുടെ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിട്ടുള്ളത്. അതിൽ എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാവുന്നതരത്തിലുള്ള പ്രത്യേകം നിർമിച്ച ഫാൻസ് വില്ലേജുകളും ഒരുക്കും. ഫുട്ബാൾ ആരാധകരല്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്നവിധമായിരിക്കും പരിപാടികളുടെ ക്രമീകരണം.
ഫാൻസ് ഫെസ്റ്റിവലിന്റെ കൂടുതൽ വിവരങ്ങൾക്കായി www.footballfanfestival.om സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.