ദോഹ: ഖത്തർ ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച് ജർമൻ ആഭ്യന്തര മന്ത്രി നാൻസി വൈസർ നടത്തിയ പരാമർശങ്ങളെ തള്ളി ഖത്തർ. ജർമൻ മന്ത്രിയുടെ പരാമർശങ്ങളിൽ ഖത്തറിലെ ജർമൻ സ്ഥാനപതി ഡോ. ക്ലോഡിയസ് ഫിഷ്ബാച്ചിനെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും, രാജ്യത്തിന്റെ നിരാശയും അപലപനവും അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തു. വൈസറിന്റെ പരാമർശങ്ങളിൽ വ്യക്തത വരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി അന്യായമായ ആരോപണങ്ങളുമായി അനീതിക്കിരയായ ഒരു മേഖലയിൽ ലോകകപ്പ് ആതിഥേയത്വത്തിലൂടെ നീതി കൊണ്ടുവന്ന ഒരു രാജ്യത്തിനെതിരെ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അറബ് മേഖലയുടെ നാഗരികതയും പൈതൃകവും ലോകമെമ്പാടും വിളംബരം ചെയ്യുന്നതിനായി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ പതിപ്പുകളിലൊന്നാണ് ഖത്തർ സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
അടുത്തയാഴ്ച ദോഹയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ മുന്നോടിയായി ജർമൻ മന്ത്രി നടത്തിയ പരാമർശങ്ങൾ നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഖത്തറും ജർമനിയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത പരാമർശം നിരാശജനകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ മേഖലയിൽ ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും യു.എൻ ഏജൻസികളുടെയും പ്രശംസക്കർഹമായിട്ടുണ്ടെന്നും വർഷങ്ങളോളം നടത്തിയ ആസൂത്രണത്തിന്റെയും പഠനങ്ങളുടെയും ഫലമായിട്ടുള്ള പരിഷ്കാരങ്ങൾ ഫലപ്രദവും ദീർഘകാലാടിസ്ഥാനത്തിലുള്ളതാണെന്നും പരിഷ്കാരത്തിൽ നിരവധി തൊഴിൽ നിയമങ്ങളും അവയുമായി ബന്ധപ്പെട്ട പ്രായോഗിക നടപടിക്രമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.അതേസമയം, ജർമൻ ആഭ്യന്തര മന്ത്രിയുടെ പരാമർശം ഖത്തരി ജനതക്ക് അസ്വീകാര്യവും പ്രകോപനപരവുമാണെന്ന് ഉപപ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ ചെലവിൽ പ്രാദേശികമായി രാഷ്ട്രീയ ലാഭങ്ങൾ കരസ്ഥമാക്കുന്നത് രാഷ്ട്രീയക്കാർക്ക് ചേർന്നതല്ലെന്നും ഡോ. അൽ അൻസാരി തുറന്നടിച്ചു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളിൽ വിജയിച്ചതിന് ശേഷം മറ്റൊരു ആതിഥേയ രാജ്യവും ഇതുവരെ നേരിട്ടിട്ടില്ലാത്ത കള്ളപ്രചാരണങ്ങൾക്ക് ഖത്തർ വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപവാദ പരമ്പരയും ഇരട്ടത്താപ്പ് നയങ്ങളും പൂർവാധികം ശക്തിയോടെ ഒരു ഭാഗത്ത് തുടർന്നെങ്കിലും ഖത്തർ അതിന്റെ വികസന പാതയിൽനിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോവുകയും അന്താരാഷ്ട്ര നിലപാട് ശക്തിപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ആരോപണങ്ങളെയും പ്രചാരണങ്ങളെയും ഖത്തർ മുഖവിലക്കെടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ലോകകപ്പ് വേളയിൽ പരസ്പര ബഹുമാനത്തിന്റെ ചട്ടക്കൂടിൽ ലോകരാജ്യങ്ങൾക്കിടയിൽ പരിഷ്കൃത ആശയവിനിമയവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഹബ്ബായി മാറാൻ ഖത്തർ തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയതിന് ശേഷം ഖത്തറിനെതിരായ മുമ്പെങ്ങുമില്ലാത്ത പ്രചാരണങ്ങളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ശൂറാ കൗൺസിലിന്റെ 51ാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
ദോഹ: ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിനെതിരെ ജർമൻ ആഭ്യന്തര മന്ത്രി നാൻസി വൈസർ നടത്തിയ പരാമർശങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് എം. അൽ ഹാജിരി അപലപിച്ചു. നയതന്ത്ര നിർദേശക തത്ത്വങ്ങളുടെയും പാരമ്പര്യങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെയും ലംഘനമാണിത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാധാരണ ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കാത്ത ആരോപണങ്ങൾ പുറത്തുവിട്ട് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെ, ഖത്തറിനെ പൂർണമായും പിന്തുണക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ പുതിയ വിജയങ്ങളിലേക്കാണ് നീങ്ങുന്നത്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അഭിമാനാർഹമായ നേട്ടത്തിലാണ് രാജ്യം. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും കെട്ടിപ്പടുക്കുന്നതിലും പരസ്പര ധാരണ വളർത്തുന്നതിലും ഖത്തർ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.