ഡച്ച് വാഴ്ച; ഗോളടിച്ചും ഗോളടിപ്പിച്ചും ഡംഫ്രിസ്; യു.എസ്.എയെ വീഴ്ത്തി നെതർലൻഡ്സ് ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച യു.എസ്.എയെ വീഴ്ത്തി ഓറഞ്ച് പട ക്വാർട്ടർ ഫൈനലിൽ. ഗോളടിച്ചും ഗോളടിപ്പിച്ചും ഡെൻസൽ ഡംഫ്രിസ് കളം നിറഞ്ഞ മത്സരത്തിൽ യു.എസ്.എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നെതർലൻഡ്സ് തകർത്തത്.

ഇടവേളക്കുശേഷമാണ് നെതർലൻഡ്സ് വീണ്ടും ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. 2014ൽ മൂന്നാം സ്ഥാനം നേടിയ ഡച്ചുകാർക്ക് 2018ൽ ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നില്ല. ഡിസംബർ ഒമ്പതിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സ് അർജന്‍റീന-ആസ്ട്രേലിയ മത്സരത്തിലെ വിജയികളെ നേരിടും. മെംഫിസ് ഡിപായി (10ാം മിനിറ്റിൽ), ഡാലെ ബ്ലിൻഡ് (45+1 മിനിറ്റിൽ), ഡെൻസൽ ഡംഫ്രിസ് (81ാം മിനിറ്റിൽ) എന്നിവരാണ് ഡച്ചുകാർക്കായി ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ ഹാജി റൈറ്റിന്‍റെ (76ാം മിനിറ്റിൽ) വകയായിരുന്നു അമേരിക്കയുടെ ആശ്വാസ ഗോൾ.

അമേരിക്കയുടെ ഹൈ പ്രസ്സിങ് ഗെയ്മിന് ഗോളുകളിലൂടെയായിരുന്നു ഡച്ചുകാർ മറുപടി നൽകിയത്. പത്താം മിനിറ്റിൽ മെംഫിസ് ഡിപായിയിലൂടെയാണ് ഓറഞ്ച് പട ആദ്യം വലകുലുക്കിയത്. മൈതാനത്തിന്‍റെ മധ്യത്തിൽനിന്നുള്ള നെതർലൻഡ് മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽനിന്ന് ഡെൻസൽ ഡംഫ്രിസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് പ്രതിരോധ താരങ്ങളുടെ കണ്ണിൽപെടാതിരുന്ന ഡിപായിയുടെ കാലിലേക്ക്. താരം പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതുമൂലയിലെത്തിച്ചു.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഡച്ചുകാർ ഡാലെ ബ്ലിൻഡിലൂടെ ലീഡ് രണ്ടാക്കി. ആദ്യ ഗോളിനു സമാനമായിരുന്നു രണ്ടാമത്തെ ഗോളും. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡംഫ്രീസ്. ത്രോയിൽനിന്നുള്ള മുന്നേറ്റമായിരുന്നു ഗോളിൽ കലാശിച്ചത്. ഡംഫ്രീസ് ബോക്സിന്‍റെ വലതു വിങ്ങിൽനിന്ന് പോസ്റ്റിന്‍റെ മധ്യത്തിലേക്ക് നീട്ടി നൽകിയ ക്രോസ് നേരെ ബ്ലിൻഡിന്‍റെ കാലിലേക്ക്. താരം ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പന്ത് പായിച്ചു.

76ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹാജി റൈറ്റിലൂടെ അമേരിക്ക ഒരു ഗോൾ തിരിച്ചടിച്ചു. പുലിസിചാണ് ഗോളിന് വഴിയൊരുക്കിയത്. സമനില പിടിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ ആരാധകരുടെ നെഞ്ചകം തകർത്ത് ഡച്ചുകാർ 81ാം മിനിറ്റിൽ വീണ്ടും വലകുലുക്കി. ആദ്യ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ ഡെൻസൽ ഡംഫ്രിസാണ് ഇത്തവണ വലകുലുക്കിയത്. ബോക്സിന്‍റെ ഇടതുവിങ്ങിൽനിന്ന് ഡാലെ ബ്ലിൻഡ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് യു.എസ് പ്രതിരോധ താരങ്ങളുടെ കണ്ണിൽപെടാതിരുന്ന ഡംഫ്രിസിലേക്ക്. താരത്തിന്‍റെ ഒരു വോളി ഷോട്ട് യു.എസ്.എയുടെ പോസ്റ്റിലേക്ക്.

അൽ ഖലീഫ് സ്റ്റേഡിയത്തിൽ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ യു.എസ്.എയുടെ മുന്നേറ്റമായിരുന്നു. രണ്ടാം മിനിറ്റിൽ യു.എസ്.എ സുവർണാവസരം നഷ്ടപ്പെടുത്തി. സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചിനു മുന്നിൽ നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നോപ്പർട്ട് മാത്രം. താരത്തിന്‍റെ ദുർബല ഷോട്ട് ഗോളി വലതുകാൽ കൊണ്ട് തട്ടിയകറ്റി. യു.എസ്.എയുടെ മുന്നേറ്റങ്ങളെല്ലാം ഡച്ചുകാർ പ്രതിരോധിച്ചു. 43ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള അമേരിക്കയുടെ തിമോത്തി വീയുടെ ഒരു വലതുകാൽ ഹാഫ് വോളി നെതർലൻഡ്സ് ഗോളി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 49ാം മിനിറ്റിൽ ഡച്ചുകാരുടെ മികച്ചൊരു പ്രത്യാക്രമണത്തിൽനിന്ന് ലഭിച്ച കോർണർ ഒരു സുവർണാവസരത്തിന് വഴി തുറന്നെങ്കിലും മുതലെടുക്കാനായില്ല. പിന്നാലെ നെതർലൻഡ്സിന്‍റെ ഒരു കൗണ്ടർ അറ്റാക്കിങ്. 61ാം മിനിറ്റിൽ ബോക്സിനുള്ളിലെ കൂട്ടപൊരിച്ചിലിനൊടുവിൽ അമേരിക്കൻ വലലക്ഷ്യമാക്കി ഡിപായി ഷോട്ട് തൊടുത്തെങ്കിലും ഗോളി തട്ടി പുറത്തേക്കിട്ടു.

71ാം മിനിറ്റിൽ ഇരട്ടസേവുമായി അമേരിക്കയുടെ ഗോളി മാറ്റ് ടർണർ. ഗോൾ മടക്കാനായി യു.എസ്.എയുടെ തുടർച്ചയായ ശ്രമങ്ങൾ. ഒടുവിൽ 76ാം മിനിറ്റിൽ ഹാജി റൈറ്റിലൂടെ തിരിച്ചടിക്കുകയും ചെയ്തു. ഒരു ഗോൾ കൂടി തിരിച്ചടിച്ച് യു.എസ്.എ സമനില പിടിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഡച്ചുകാരുടെ മറ്റൊരു പ്രഹരം കൂടി വലയിലെത്തിയത്. ഇതോടെ ഗാലറിയിലെ അമേരിക്കൻ ആരാധകരും നിശ്ശബ്ദരായി.

പന്തടക്കത്തിലും പാസ്സിങ്ങിലും ഡച്ച് പടക്കായിരുന്നു മുൻതൂക്കം. നെതർലൻഡ്സ് ആറു തവണയും അമേരിക്ക എട്ടു തവണയും ടാർഗറ്റിലേക്ക് ഷോട്ടുകൾ തൊടുത്തു. ഗ്രൂപ് എ ചാമ്പ്യന്മാരായാണ് തെതർലൻഡസ് പ്രീ ക്വാർട്ടറിലെത്തിയത്. യു.എസ്.എ ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനക്കാരായും. 

Tags:    
News Summary - Netherlands beat USA in Qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.