ലോകകപ്പ് കലാശപ്പോര് 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീളുകയും അർജന്റീനയെ മുന്നിലെത്തിച്ച് മെസ്സി ടീമിന്റെ മൂന്നാം ഗോൾ നേടുകയും ചെയ്തപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുപോയെന്ന് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. ഖത്തറിൽ ആദ്യാവസാനം ടീമിന്റെ നെടുംതൂണായി നിന്നാണ് മെസ്സി കപ്പുയർത്തിയത്.
കാൽപന്തു ലോകം ഏറ്റവുമാദരിക്കുന്ന പ്രതിഭയായിട്ടും അകന്നുനിന്ന ലോകകിരീടം ഉറപ്പാക്കിയായിരുന്നു ഫൈനലിൽ മെസ്സിയുടെ പ്രകടനം. ടീമിന്റെ ആദ്യ ഗോൾ സ്വന്തമാക്കിയ 35കാരൻ പിന്നീടും ടീമിന്റെ ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചു. ഡി മരിയ രണ്ടാം ഗോളും നേടിയതോടെ എല്ലാം ഉറപ്പിച്ചെന്ന് തോന്നിയ അർജന്റീന ആഘോഷം കൊഴുപ്പിച്ച അവസാന മിനിറ്റുകളിലാണ് എംബാപ്പെ അടുത്തടുത്ത മിനിറ്റുകളിൽ ഗോൾ നേടി ഫ്രാൻസിനെ ഒപ്പം പിടിച്ചത്. അധിക സമയത്ത് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ച് മെസ്സി ടീമിന്റെ മൂന്നാം ഗോൾ നേടി. ഇതോടെ ആഹ്ലാദം അണപൊട്ടി റയൽ മഡ്രിഡ് ആരാധകൻ കൂടിയായ നദാൽ സന്തോഷം കൊണ്ട് കരഞ്ഞുപോയത്. കിരീടം ലാറ്റിൻ അമേരിക്കയിലേക്കെന്നായ ഘട്ടത്തിൽ ഫ്രാൻസിനായി എംബാപ്പെ വീണ്ടും സ്കോർ ചെയ്തു. പെനാൽറ്റിയിലായിരുന്നു സമനില ഗോൾ. ഫൈനലിൽ രണ്ടുവട്ടം വലകുലുക്കിയ മെസ്സിയായിരുന്നു കളിയിലെ താരം. ഷൂട്ടൗട്ടിലും ആദ്യ കിക്കെടുത്ത് തുടക്കമിട്ട താരം ഒടുവിൽ കപ്പുയർത്തിയാണ് മടങ്ങിയത്.
‘‘ശരിക്കും ഞാനത് ആസ്വദിച്ചു. അതെന്നെ ആവേശിച്ചു. അർജന്റീനയോട് പ്രത്യേക ഇഷ്ടമൊന്നുമില്ലാതിരുന്നിട്ടും മെസ്സി മൂന്നാം ഗോൾ നേടിയപ്പോൾ കണ്ണുകളിൽനിന്ന് കണ്ണീർതുള്ളികൾ ചാലിട്ടിറങ്ങി’’- നദാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.